
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 25-ാം പതിപ്പ് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായിരിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.
ലൈഫ് ടൈം അച്ചീവ്‌മെന്റ് ഷീൻലുക് ഗൊദാർദിനു വേണ്ടിമുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങും. ജി.പി രാമചന്ദ്രൻ രചിച്ച ഗൊദാർദ് പലയാത്രകൾ എന്ന പുസ്തകവും ഫെസ്റ്റിവൽ ബുള്ളറ്റിനും പ്രകാശനം ചെയ്യും. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ്, ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ ടി.കെ. രാജീവ് കുമാർ, മേയർ ആര്യാരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്സൺ ബീനാ പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.
വംശഹത്യയുടെ നേർക്കാഴ്ചയുമായി ക്വോ വാഡിസ്, ഐഡ
ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡയാണ് ഉദ്ഘാടന ചിത്രം. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്നതാണ് ചിത്രം.
സെർബിയൻ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്‌കാർ നോമിനേഷൻ നേടിയിരുന്നു.
മത്സര വിഭാഗത്തിൽ
ചുരുളിയും ഹാസ്യവും
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇത്തവണ 14 ചിത്രങ്ങളുണ്ടാവും. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മാറ്റുരയ്ക്കുന്ന മലയാള ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്, ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ, അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഒഫ് സ്പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും മത്സര വിഭാഗത്തിലുണ്ട്.
ചുരുളിയുടെ ആദ്യ പ്രദർശനമാണ്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവിടെ മത്സരിക്കുന്ന ഇറാനിയൻ ചിത്രമായ 'ദെയർ ഈസ് നോ ഈവിൾ" 2019 ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ പുരസ്കാരം നേടിയിരുന്നു. മുഹമ്മദ് റസോൾഫാണ് സംവിധായകൻ.