ചിറയിൻകീഴ്:ശാർക്കര ദേവീക്ഷേത്രത്തിൽ 13ന് നടക്കുന്ന ഈ വർഷത്തെ പൊങ്കാല മഹോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായി നടക്കും.ശനിയാഴ്ച്ച രാവിലെ 8.45 നും 9നും മദ്ധ്യേ ക്ഷേത്ര മേൽശാന്തി വാളക്കോട്ട് മഠം ജയപ്രകാശ് നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകരും. 11.30ന് പൊങ്കാല നിവേദ്യം നടക്കും.ക്ഷേത്ര പറമ്പിൽ ഭക്തജനങ്ങൾക്ക് പൊങ്കാല ഇടാൻ അനുവാദം ഇല്ല.ഭക്തജനങ്ങൾക്ക് അവരവരുടെ വീടുകളിൽ പൊങ്കാലയിട്ട് ദേവിക്ക് സമർപ്പിക്കാം.വിവിധ സ‌ർക്കാ‌‌‌‌ർ വകുപ്പുകളിലെ പ്രതിനിധികൾ, ദേവസ്വം ബോർഡ്, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.മണികണ്ഠൻ,ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ബി.മധുസൂദനൻ നായർ,ഡെപ്യൂട്ടി കമ്മീഷണർ എസ്.ശശികല,ശാർക്കര ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് വിമൽകുമാർ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി എന്നിവർ പങ്കെടുത്തു.