oommen-chandy

തിരുവനന്തപുരം: ഡൽഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവിൽ കേരളത്തിൽ ഉന്നത പദവികളിൽ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നല്കിയ കത്തുകളുടെ കൂടി അടിസ്ഥാനത്തിലാണ് 2015ൽ കേരള ഹൗസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്. റൂംബോയ്, തൂപ്പുകാർ, ഡ്രൈവർ, കുക്ക്, ഗാർഡനർ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികകളിൽ ഡൽഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കൽ റിക്രൂട്ട്‌മെന്റ് പ്രകാരമുള്ള ഈ നിയമനത്തിൽ ഹിന്ദിക്കാർ ഉൾപ്പെടെയുണ്ട്. ഡൽഹി എ.കെ.ജി സെന്ററിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും ആളുകളുണ്ട്. ഇ.എം.എസ് സർക്കാരിന്റെ കാലം മുതൽ ലോക്കൽ റിക്രൂട്ട്‌മെന്റാണ് കേരള ഹൗസിൽ.

സ്‌പെഷ്യൽ റൂൾസ് നിലവിൽ വന്നശേഷവും ലോക്കൽ റിക്രൂട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഈ സർക്കാരിന്റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. കേരള ഹൗസിലെ ഉയർന്ന തസ്തികകളിലുള്ള നിയമനം പി.എസ്.സി വഴിയാണ്. ഈ തസ്തികകളിൽ പി.എസ്.സിക്ക് പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല. ഇപ്പോൾ പാർട്ടിക്കാരെ പി.എസ്.സി തസ്തികയുൾപ്പെടെയുള്ള ഉന്നതപദവികളിൽ കൂട്ടത്തോടെ നിയമിക്കുന്നതും ഡൽഹിയിൽ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ നിയമനവും തമ്മിൽ ഒരു താരതമ്യവുമില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.