ddd

കണ്ണൂർ:ഏഴിമല നാവിക അക്കാഡമി ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശമയച്ച പ്രതിയെ മുംബൈയിൽ കണ്ടെത്തി. അന്ധേരിയിലെ താമസക്കാരനായ യുവാവിനെയാണ് പയ്യന്നൂരിൽ നിന്നുള്ള അന്വേഷണ സംഘം കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചായി സൂചനയുണ്ട്. കേസിൽ ഉടൻ ഹാജരാകണമെന്നറിയിച്ച് ഇയാൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്ന കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിനാലാണ് ആഭ്യന്തര സുരക്ഷാ മേഖലയായ നാവിക അക്കാഡമി ഉൾപ്പെടെ മൂന്ന് ആസ്ഥാനങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശമയച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ടിബറ്റൻ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലാണ് ഭീഷണി സന്ദേശമയച്ചത്.

നേരത്തെ സൗദി അറേബ്യയിലെ സ്‌കൂൾ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി അയച്ചതിന് ഇയാൾക്കെതിരേ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കാമുകിയായിരുന്ന പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്ന അഞ്ജൽ റോയി മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള വിരോധമാണ് ഭീഷണി സന്ദേശത്തിനുള്ള കാരണമായി പറയുന്നത്. ഇതിന്റെ വസ്തുതകളും അന്വേഷണ സംഘം പരിശോധിക്കും. 2020 നവംബർ 12നാണ് ബോംബാക്രമണ ഭീഷണി ഏഴിമല നാവിക കേന്ദ്രത്തിൽ എത്തിയത്. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നാവിക അക്കാ‌ഡമി അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. എയർഫോഴ്‌സ് കേന്ദ്രത്തിലേക്കും നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കും ഇത്തരത്തിൽ കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ നാവിക അക്കാദമി അധികൃതർ ജില്ലാ പൊലിസ് മേധാവിക്ക് പരാതി കൈമാറി.

തുടർന്ന് നവംബർ 19ന് കേസെടുത്ത പയ്യന്നൂർ പൊലിസ് അന്വേഷണത്തിനുള്ള സാങ്കേതിക തടസങ്ങൾ ഒഴിവാക്കാനായി പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു. തുടരന്വേഷണത്തിലാണ് കത്തിന്റെ ഉറവിടം മുംബൈയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് പയ്യന്നൂർ സി.ഐ. എം.സി പ്രമോദ്, എ.എസ്.ഐ സലീം എന്നിവരടങ്ങിയ സംഘം അന്ധേരിയിലെത്തുകയായിരുന്നു.