
തലശ്ശേരി: ലെവൽ ക്രോസ് രഹിത റോഡിന്റെ ഭാഗമായി കട്ടിംഗ് ഒഴിവാക്കി മൂന്നാം ഗേറ്റിൽ നിർമ്മിച്ച അടിപ്പാത വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി. ഉയരം കുറഞ്ഞ് ഇടുങ്ങിയ അടിപ്പാതയിലൂടെ ബസുകൾക്കും ഭാരവാഹനങ്ങൾക്കും കടന്നു പോകാനാവില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാനുമാവില്ല. ഏതാണ്ട് 'സെഡ്' എന്ന് എഴുതിയത് പോലെ ഇരുവശത്തും വളവ് തിരിവുകളുമുണ്ട്. എതിരെ വരുന്ന വാഹനങ്ങളെ കാണാനുമാവില്ല. മാത്രമല്ല റോഡിന്റെ വീതി ഇപ്പോൾ നിലവിലുള്ളതിനേക്കാൾ ഗണ്യമായി കുറച്ചിട്ടുമുണ്ട്.
ദശകങ്ങൾക്ക് മുമ്പു തന്നെ ബസ് റൂട്ടുണ്ടായിരുന്ന റോഡാണിത്. തലശ്ശേരി മെയിൻ റോഡിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ കല്ലായി തെരു, വാടിക്കൽ ജംഗ്ഷൻ പിന്നിട്ട് ബസുകളും ഭാരവാഹനങ്ങളും ചക്യത്ത് മുക്ക് വഴി ദേശീയപാതയിലേക്ക് കടന്ന് പോകുകയാണ് പതിവ്. ഏതാണ്ട് സമാന്തരമായുള്ള ഈ റോഡിലൂടെ ഇനി വലിയ വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. 2019 ഡിസംബർ ആദ്യവാരമാണ് മൂന്നാം ഗേറ്റിൽ അടിപ്പാത നിർമ്മാണം തുടങ്ങിയത്. തലശ്ശേരി, തിരുവങ്ങാട് ഭാഗങ്ങളിൽ നിന്ന് ജഗന്നാഥക്ഷേത്രത്തിലേക്കും, പാറാൽ, പള്ളൂർ, ചൊക്ളിയടക്കമുള്ള പരിസര പ്രദേശങ്ങളിലേക്കുമുള്ള എളുപ്പവഴികളിലൊന്നാണിത്. ഈ പാത അടച്ചതോടെ മഞ്ഞോടി വഴിയോ സൈദാർപള്ളി വഴിയോ, ചുറ്റിത്തിരിഞ്ഞ് മാത്രമെ ക്ഷേത്രത്തിലെത്താനാകുന്നുള്ളൂ.
രണ്ടുവർഷം മുമ്പ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നാറ്റ്പാക്ക് പഠനം നടത്തി നിർദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. അതിലൊന്ന് പുല്ലമ്പിൽ റോഡ് മുതൽ മൂന്നാംഗേറ്റ് വഴി ദേശീയപാതയിലെത്താനുള്ള റോഡ് നവീകരണമായിരുന്നു. ഈ പാതയിലാണ് മൂന്നാംഗേറ്റ്. എന്നാൽ അടിപ്പാതയ്ക്ക് ഉയരം കുറവായതിനാൽ റോഡ് നവീകരിച്ചിട്ടും പ്രയോജനമുണ്ടാകില്ല. വലിയ ചരക്കുലോറികൾക്ക് കടന്നുപോകാനാകില്ല.
അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി വെള്ളമൊഴുക്ക് തടസപ്പെട്ടതിനാൽ കഴിഞ്ഞ വർഷം മഴക്കാലത്ത് പരിസരത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയിരുന്നു. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിയും വന്നു. ഇതിലൂടെയുള്ള വഴി തടസപ്പെട്ടതിനാൽ സമീപത്തെ വീട്ടുപറമ്പിലൂടെ വാർഡ് കൗൺസിലർ എൻ. രേഷ്മയുടെ നേതൃത്വത്തിൽ താത്കാലികമായി വഴിയുണ്ടാക്കി കൊടുത്തിട്ടുണ്ട്. അതിലൂടെയാണ് ആളുകൾ കടന്നുപോകുന്നത്.
താഴ്ന്ന സ്ഥലത്തായതിനാൽ അടിപ്പാത പൂർത്തിയായാലും കാലവർഷത്തിൽ മഴവെള്ളം കെട്ടിക്കിടന്ന് കാൽനടയാത്ര പോലും അസാദ്ധ്യമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ഉയർന്ന് കിടക്കുന്ന കല്ലായി തെരു ഭാഗത്ത് നിന്നും റോഡിലൂടെ ശക്തമായി ഒഴുകി വരുന്ന വെള്ളത്തെ ഗ്രില്ലുകൾ വഴി ഓവിലേക്ക് തിരിച്ചുവിടും. ഇതോടൊപ്പം ഇരുവശങ്ങളിലും വലിയ പൈപ്പുകൾ സ്ഥാപിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ വേനൽ കനത്തിട്ടും, ഇവിടെയുള്ള വെള്ളം പൂർണമായി ഇനിയും വറ്റിയിട്ടില്ല. ഇവിടെ അടിപ്പാത നിർമ്മിച്ചാൽ സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുമെന്ന് ചിലർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത്തരം പ്രശ്നമുണ്ടാകില്ലെന്ന് റെയിൽവേ അധികൃതർ സ്ഥലം സന്ദർശിച്ച് ഉറപ്പുനൽകിയ ശേഷമാണ് പണി തുടങ്ങിയതെന്ന് വാർഡ് മെമ്പർ എൻ. രേഷ്മ പറഞ്ഞു. ഏതായാലും മുമ്പ് ഗേറ്റ് അടക്കുമെന്നല്ലാതെ ഏത് തരം വാഹനത്തിനും ഇതുവഴി കടന്നു പോകാമായിരുന്നു. എന്നാലിപ്പോൾ അത് അസാദ്ധ്യമാവുകയും നഗരസഭയിലെ 39,40 വാർഡുകളിലെ നിരവധി വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാവുകയും ചെയ്തിട്ടുണ്ട്.