
കൊയിലാണ്ടി: നഗരവികസനത്തിന്റെ ദുരിതം പേറി തീരദേശ വാർഡുകളിലെ ജനങ്ങൾ. ഹോട്ടലുകളിലേയും താലൂക്ക് ആശുപത്രിയിലേയും മലിന ജലമാണ് 39,40 വാർഡുകളിലൂടെ ഒഴുകുന്നത്. ഡ്രൈനേജിൽ നിന്നും അസഹ്യമായ ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായിട്ടുണ്ട്.
പലയിടത്തും സ്ലാബുകൾ പൊട്ടി പൊളിഞ്ഞ നിലയിലാണ്. കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്. കൂലിപ്പണിക്കാരും മത്സ്യ തൊഴിലാളികളുമാണ് ഇവിടെ കഴിയുന്നത്. ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുകി പോകാത്തതും പ്രതിസന്ധിയാകുന്നുണ്ട്. മഴക്കാലത്ത് ദേശീയപാതയിലേയും കിഴക്ക് ഭാഗത്തേയും മഴ വെള്ളം ഈ ഭാഗത്തേക്കാണ് ഒഴുകുന്നത്. അതോടെ അഴുക്ക് ചാലിലെ മലിന ജലവുമായി ചേർന്ന് വെള്ളം വീടുകളിലേക്ക് കയറും. നേരത്തെ നഗരത്തിലെ മലിനജലം കടലിലേക്ക് ഒഴുകിപ്പോയത് പല തോടുകളിലൂടെ ആയിരുന്നു. എന്നാൽ തോടുകൾ പലതും ഇല്ലാതായതാണ് പ്രശ്നം.
മഴക്കാലപൂർവ്വ ശുചീകരണത്തിന് നഗരസഭ വകയിരുത്തുന്ന പണം കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കൗൺസിലർമാരായ എ. അസീസും പി. രത്നവല്ലിയും പറഞ്ഞു. പള്ളിയും മദ്രസയും വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കുന്നതും ഇവിടെ തന്നെയാണ്. ചില നേരങ്ങളിൽ കക്കൂസ് മാലിന്യം വരെ ഡ്രൈനേജിലൂടെ ഒഴുക്കാറുണ്ടന്ന് കച്ചവടക്കാരനായ ആരിഫ് പറഞ്ഞു. ആറ് മീറ്ററോളം വീതിയുണ്ടായിരുന്ന തോട് കാലക്രമത്തിൽ ഇടുങ്ങിയതായി മാറിയതാണ് വെള്ളം ഒഴുകുന്നതിന് തടസമായതെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രദേശിക ഘടകം നഗരസഭാ ഓഫീസിന് മുന്നിൽ പ്രശ്ന പരിഹാരത്തിനായി ധർണ്ണ നടത്തിയിരുന്നു.
കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ എ. അസീസ് അടിയന്തിര പ്രമേയം അവതരിപ്പിച്ചു. ആധുനികമായ പ്ലാന്റ് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അഞ്ച് വർഷം മുമ്പ് പി. രത്നവല്ലി കളക്ടർക്ക് നിവേദനം നൽകിയിട്ടും പരിഗണിക്കപ്പെട്ടിരുന്നില്ല.