c

പത്തനാപുരം : യാത്രക്കാരുടെ ശ്രദ്ധതിരിച്ച് സ്വർണവും പണവും കവരുന്ന നാടോടി സംഘത്തിലെ
സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കൊട്ടാരക്കര കിഴക്കേ തെരുവിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിയുടെ പഴ്സ് അപഹരിക്കാൻ ശ്രമിക്കവേയാണ് കോയമ്പത്തൂർ ഒസാംപെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവർ പിടിയിലായത്. ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാർ ഇറങ്ങുന്നതിനിടെ നാടോടി സംഘത്തിലെ ഒരു സ്ത്രീ വീട്ടമ്മയുടെ സാരിയിൽ ചവിട്ടിപ്പിടിച്ച് ചുറ്റുമുള്ളവരുടെ ശ്രദ്ധ തിരിച്ചു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ പഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. മറ്റ് യാത്രക്കാരും വീട്ടമ്മയുടെ മകളും ചേർന്ന് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയാണ് പൊലീസിന് കൈമാറിയത്.
സ്ഥിരം മോഷ്ടാക്കളാണ് ഇവരെന്നും മോഷണം നടത്തിയ ശേഷം വേഷം മാറിയാണ് യാത്ര ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. മോഷണസംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് വിവരം. പത്തനാപുരം സി.ഐ സുരേഷ് കുമാർ,​ എസ്.ഐമാരായ വിനോദ് കുമാർ, രാകേഷ്, വിനിമോൾ, എ.എസ്.ഐ മധുസൂദനൻ, സി.പി.ഒമാരായ സന്തോഷ്, സായികുമാർ, റിയാസ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.