
തിരുവനന്തപുരം: സോളാർ തട്ടിപ്പിൽ വിവിധ കോടതികളിൽ നിന്നുള്ള അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും സരിതാ എസ് നായരെ പിടികൂടാൻ പൊലീസിനാവുന്നില്ല. ബിവറേജസ് കോർപറേഷൻ, കെ.ടി.ഡി.സി എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലും സരിതയെ അറസ്റ്റ് ചെയ്തിട്ടില്ല. എട്ട് കോടതികളിൽ നിന്നായി സരിതയ്ക്ക് ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസുകളെല്ലാം. സരിത ഹാജരാകാത്തതിനാൽ, ആലപ്പുഴ മജിസ്ട്രേറ്റ് കോടതി സരിതയുടെ ജാമ്യക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ മൂന്ന് കേസുകളിൽ ജാമ്യമില്ലാ വാറണ്ട് നിലനിൽക്കുന്നുണ്ട്. ഒരു വർഷത്തിലേറെയായ വാറണ്ടിൽ പോലും പൊലീസ് നടപടിയെടുത്തിട്ടില്ല. പൊലീസിന്റെ കണ്ണിൽ സരിത ഒളിവിലാണ്. അങ്ങനെയാണ് കോടതികളിൽ അറിയിക്കുന്നത്.
എന്നാൽ യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസിൽ സി.ബി.ഐയ്ക്ക് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയത്.