
തിരുവനന്തപുരം: കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ പ്രതിമാസം ആറു ദിവസം വീതം പിടിച്ച ശമ്പളം തിരിച്ചു കിട്ടാൻ സർക്കാർ തീരുമാനം കാത്തിരിക്കുകയാണെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേരള കൗമുദിയോട് പറഞ്ഞു
. ഈ മാസം 28ന് സർവീസിൽ നിന്ന് പിരിയുന്ന തന്റെ പി.എഫ് അക്കൗണ്ട് അതിന് മുമ്പ് ഇല്ലാതാകും. പിന്നെയെങ്ങിനെയാണ് ഏപ്രിൽ ഒന്നിന് പി.എഫിലേക്ക് സർക്കാർ പണം നിക്ഷേപിക്കുകയെന്ന് ചീഫ് സെക്രട്ടറി ചോദിച്ചു. ജൂണിന് മുമ്പ് റിട്ടയർ ചെയ്യുന്ന എല്ലാവർക്കും ഇത് ബാധകമാകും. ഈ മാസം റിട്ടയർ ചെയ്യുന്നതിനാൽ പിടിച്ചു വച്ച തന്റെ ശമ്പളം തിരികെ കിട്ടാന കത്തയച്ചത് ശരിയാണ്. ധന, നിയമ വകുപ്പുകളും മുഖ്യമന്ത്രിയുടെ ഓഫീസും കത്ത് പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു...
അതേ സമയം വിശ്വാസ് മേത്തയുടെ സംശയം അസ്ഥാനത്താണെന്ന് ഇതു സംബന്ധിച്ച് ട്രഷറി ഡയറക്ടർ 2020 നവംബർ 6ന് അയച്ച സർക്കുലർ വ്യക്തമാക്കുന്നു. പി.എഫ് ഇല്ലാത്തവർക്കും തിരികെ നൽകുന്ന കാര്യം സർക്കുലറിൽ വ്യക്തമായി പറയുന്നുണ്ട്. അതിങ്ങനെ
ജീവനക്കാരുടെ 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള പിടിച്ച ശമ്പളം 2021 ഏപ്രിൽ ഒന്നു മുതൽ പി.എഫിലേക്ക് ലയിപ്പിക്കും. ഇത് ജൂൺ ഒന്നുമുതൽ പിൻവലിക്കാം.
പി.എഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക 2021 ജൂൺ ഒന്നു മുതൽ ഓരോ മാസവും ഗഡുക്കളായി തിരികെ നൽകും.