
തിരുവനന്തപുരം: 'പാലാ' തർക്കത്തിലിടപെട്ട് ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കണോ എന്നതിൽ എൻ.സി.പി ദേശീയനേതൃത്വത്തിന്റെ പ്രഖ്യാപനം നീളവെ, ഇടതുമുന്നണി വിട്ട് യു.ഡി.എഫിനൊപ്പം പോകാനുള്ള തീരുമാനം മാണി സി.കാപ്പൻ പരസ്യമാക്കി. ഇന്നലെ കൊച്ചിയിലെത്തിയ കാപ്പൻ, ഇനി താനും തനിക്കൊപ്പമുള്ളവരും എൽ.ഡി.എഫിലില്ലെന്ന് പ്രഖ്യാപിച്ചു.
അതേസമയം, പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടിന് മുമ്പ് കാപ്പൻ സ്വന്തം നിലയ്ക്കെടുത്ത തീരുമാനത്തെ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻ തള്ളിപ്പറഞ്ഞു. ദേശീയ നേതൃത്വം എന്ത് തീരുമാനിച്ചാലും പാർട്ടിയിൽ പിളർപ്പുറപ്പായി. ഏഴ് ജില്ലാ കമ്മിറ്റികളും സംസ്ഥാന ഭാരവാഹികളിൽ ഒമ്പത് പേരും ഒപ്പമുണ്ടെന്ന് മാണി സി.കാപ്പൻ അനുകൂലികൾ അവകാശപ്പെടുമ്പോൾ, കോട്ടയം ജില്ലാ പ്രസിഡന്റ് മാത്രമാണ് കാപ്പനൊപ്പമുള്ളതെന്ന് ശശീന്ദ്രൻ പക്ഷം പറയുന്നു. സംസ്ഥാന ഭാരവാഹികളിൽ രണ്ടു പേരേ കാപ്പനൊപ്പമുള്ളുവെന്നും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയെ പാലായിൽ ഇന്ന് സ്വീകരിക്കുന്നതോടെ, മാണി സി. കാപ്പന്റെ യു.ഡി.എഫ് പ്രവേശനം ഔദ്യോഗികമാകും. എൻ.സി.പി ഇടതുമുന്നണിയുടെ ഭാഗമായി തുടരുന്ന സാഹചര്യത്തിൽ, കാപ്പനെതിരെ നടപടിയെടുക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരനും നിർബന്ധിതനാവുകയാണ്.
എൻ.സി.പി ഔദ്യോഗികമായി ഇടതുമുന്നണി വിടാനിടയില്ലെന്ന സൂചനകളാണ് ശക്തം. ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളിൽ പലതിനോടും എൻ.സി.പി ദേശീയാദ്ധ്യക്ഷൻ ശരദ് പവാറിന് വിയോജിപ്പുണ്ട്. പവാറിനെ മുൻനിറുത്തി ഇടതുകക്ഷികൾ നടത്തുന്ന ബദൽ മുന്നണി നീക്കത്തോട് കോൺഗ്രസ് യോജിക്കുന്നുമില്ല. സി.പി.എം, സി.പി.ഐ നേതാക്കളുമായി നല്ല ബന്ധത്തിലാണ് പവാർ. എൻ.സി.പി ദേശീയനേതൃത്വത്തിന്റെ നിലപാട് പുറത്തുവന്നാൽ ,കൂടുതൽ തുടർചലനങ്ങൾ സംസ്ഥാന എൻ.സി.പിക്കകത്ത് പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ കടുത്ത അവഗണന നേരിട്ടെന്ന വികാരം എൻ.സി.പിയിൽ പല ജില്ലകളിലുമുണ്ട്. അവരിൽ പലരുടെയും പിന്തുണ കാപ്പൻ പ്രതീക്ഷിക്കുന്നു. കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചാലും അതിന്റെ മുന്നോട്ടുള്ള പോക്കിന് കടമ്പകളേറെയാണ്.
അതേസമയം, തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എൽ.എയെ അടർത്തിയെടുക്കാനായത് രാഷ്ട്രീയനേട്ടമാക്കാനാണ് യു.ഡി.എഫ് ശ്രമം. ജോസ് കെ.മാണി മുന്നണി വിട്ടതിനുള്ള മധുരപ്രതികാരമായി, പാലായിലെ സിറ്റിംഗ് എം.എൽ.എയുടെ തന്നെ അസ്വസ്ഥതയെ ഉപയോഗിക്കാനവർ ശ്രമിക്കും. പാലായെച്ചൊല്ലി എൻ.സി.പിയാകെ അടർന്ന് പോകുന്നത് തടയാനായത് ഇടതിനും ആശ്വാസമാണ്. ഇടതുമുന്നണി വിട്ട കാപ്പനെതിരെ പാലായിൽ നടന്ന പ്രകടനത്തിൽ മുനിസിപ്പാലിറ്റിയിലെ ഏക എൻ.സി.പി കൗൺസിലറും പങ്കെടുത്തത് കാപ്പന് അപ്രതീക്ഷിത തിരിച്ചടിയായി.
 കാപ്പനെ തള്ളി പീതാംബരൻ
തിരുവനന്തപുരം: എൽ.ഡി.എഫിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച മാണി സി.കാപ്പനെ തള്ളി എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻ. കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ലെന്ന് പീതാംബരൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നേതാക്കളുടെ പിറകേ പോകുന്നയാളല്ല ശരദ് പവാർ. കാപ്പന്റെ ഇന്നത്തെ നീക്കം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കും. ശരദ് പവാറും പ്രഫുൽ പട്ടേലും തമ്മിലുള്ള ചർച്ച പൂർത്തിയായിട്ടില്ല. അന്തിമ പ്രഖ്യാപനം കേരളത്തിലെത്തിയ ശേഷം താനോ, മുംബയിൽ ദേശീയ നേതാക്കളോ നടത്തുമെന്നും പീതാംബരൻ പറഞ്ഞു.ഇന്നലെ വൈകിട്ടോടെ പീതാംബരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി.