
തിരുവനന്തപുരം: കസ്റ്റഡി മരണ കേസുകളിൽ ഉത്തരവാദികളായ പൊലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടാൻ മന്ത്രിസഭയുടെ സുപ്രധാന തീരുമാനം. വിവാദമായ നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരാണയക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാർശകളും അംഗീകരിച്ചാണ് നിർണായക ചുവട്. ഇതനുസരിച്ച് ആദ്യഘട്ടമായി, ഇടുക്കി കോലാഹലമേട്ടിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ആറ് പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഭരണഘടനയുടെ അനുച്ഛേദം 311 (2) പ്രകാരമുള്ള കമ്മിഷൻ ശുപാർശയനുസരിച്ചാണ് ഇത്.നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.ഐ സാബു, എ.എസ്.ഐ റോയ്, ഡ്രൈവർ നിയാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിബിൻ, റെജിമോൻ, ഹോം ഗാർഡ് ജെയിംസ് എന്നിവരെ പിരിച്ചുവിടാനുള്ള നിർദ്ദേശമാണ് പൊലീസ് ആസ്ഥാനത്തിനു കൈമാറുക. കസ്റ്റഡി മരണ കേസുകളിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സാധാരണയായി വിചാരണയിൽ കുറ്റക്കാരെന്നു കണ്ടെത്തിയാലാണ് പിരിച്ചുവിടൽ നടപടിയുണ്ടാവുക.2019 ജൂലായ് 21ന് ഇടുക്കി പീരുമേട് സബ് ജയിലിലാണ് രാജ് കുമാർ മരിച്ചത്. തുടർച്ചയായി 72 മണിക്കൂർ രാജ് കുമാറിനെ പൊലീസുദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചതായി ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ കണ്ടെത്തിയിരുന്നു. ആദ്യ പോസ്റ്റ്മോർട്ടത്തിൽ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് ജുഡിഷ്യൽ കമ്മിഷൻ മൃതദേഹം വീണ്ടെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ക്രൂരമായ പൊലീസ് മർദ്ദം നടന്നെന്ന് കണ്ടെത്തി.
മൃതദേഹത്തിൽ 21 മുറിവുകൾ കണ്ടെത്തിയിരുന്നു. വൃക്ക പൂർണമായി തകരാറിലായി. ആന്തരാവയവങ്ങൾക്കെല്ലാം കേടുപാട് സംഭവിച്ചു. മർദ്ദനത്തിന് തെളിവും സാക്ഷിമൊഴികളുമുണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ്, വിശ്രമമുറി, മരിച്ച രാജ്കുമാറിന്റെ വീട് എന്നിവിടങ്ങളിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തി. 73 സാക്ഷികളെ വിസ്തരിച്ചു. 153 പേജുകളുള്ള റിപ്പോർട്ടാണ് സർക്കാരിന് കമ്മിഷൻ സമർപ്പിച്ചത്. കമ്മിഷന്റെ മറ്റു ശുപാർശകൾ മന്ത്രിസഭായോഗം പൊതുവിൽ അംഗീകരിച്ചു.