jail

സർക്കാരിന് ശുപാർശ നൽകാൻ റിട്ട. ജഡ്ജി അദ്ധ്യക്ഷനായ സമിതി

തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനവും പണശേഷിയുമുള്ള തടവുകാർ മാത്രം ശിക്ഷായിളവ് നേടി നേരത്തേ പുറത്തിറങ്ങുന്ന "കൈയൂക്കിന്റെ നീതിക്ക് " കേരളത്തിൽ അറുതിയാവുന്നു.

രാഷ്ട്രീയക്കാരെ കുത്തിനിറച്ച ജയിൽ ഉപദേശകസമിതികൾ വേണ്ടപ്പെട്ടവർക്ക് മാത്രം ശിക്ഷായിളവ് അനുവദിക്കുകയാണ് പതിവ്. ശിക്ഷായിളവ് നിഷേധിച്ചതിനെതിരെ തടവുകാരുടെ അപ്പീൽ പരിഗണിക്കാനും, ശിക്ഷാകാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയയ്ക്കാനും സർക്കാരിന് ശുപാർശ നൽകാൻ റിട്ട. ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ച് ജയിൽ ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു. ആഭ്യന്തര, നിയമ, സാമൂഹ്യക്ഷേമ സെക്രട്ടറിമാർ സമിതിയംഗങ്ങളാണ്.

14 വർഷം കഴിഞ്ഞിട്ടും ശിക്ഷായിളവിനോ വിടുതലിനോ ഉപദേശകസമിതി ശുപാർശ ചെയ്യാത്ത 146 ജീവപര്യന്തം തടവുകാരുണ്ട്. ഇതിൽ 28 വർഷമായി തടവറയിലുള്ളവരുമുണ്ട്. ഇരട്ടജീവപര്യന്തത്തിന്റെ കാലാവധി പൂർത്തിയാക്കിയിട്ടും ഇളവിന് പരിഗണിക്കില്ല. മൂന്നുവട്ടം അപേക്ഷിച്ചിട്ടും പരിഗണിക്കാത്ത വനിതകളുണ്ട്. സർക്കാരിലും കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും അപേക്ഷിച്ചാലും, അതേ ഉപദേശകമിതിയുടെ പരിഗണനയ്ക്ക് തിരിച്ചയയ്ക്കുകയാണ് പതിവ്. നിലവിൽ അപ്പീൽ പരിഗണിക്കാൻ സംവിധാനമില്ല. ഉപദേശകമിതിയുടെ തീരുമാനത്തിലും മാറ്റമുണ്ടാവില്ല. ഉന്നതസമിതി വരുന്നതോടെ, ഉപദേശകസമിതി പരിഗണിച്ചില്ലെങ്കിലും തടവുകാർക്ക് ഇളവിന് അപേക്ഷിക്കാം. ആറു മാസത്തിലൊരിക്കൽ ഇവ പരിഗണിക്കപ്പെടും. പുറത്തിറങ്ങിയാൽ ക്രമസമാധാനപ്രശ്‌നമുണ്ടാകുമോയെന്ന പൊലീസ് റിപ്പോർട്ടുകളടക്കം പരിഗണിച്ച് തടവുകാർക്ക് ഇളവു കിട്ടും. ഉപദേശകസമിതിയുടെ ശുപാർശകൾ അംഗീകരിക്കാനും തള്ളാനും ഉന്നതസമിതിക്ക് അധികാരമുണ്ട്. ഗവർണറുടെ അനുമതിയോടെ സർക്കാരിന് തടവുകാരെ വിട്ടയയ്ക്കാം.

വഴികാട്ടാൻ കേരളം

14 വർഷം കഴിഞ്ഞിട്ടും ശിക്ഷായിളവിനുള്ള അപേക്ഷ പരിഗണിക്കാതെ ജീവപര്യന്തക്കാരെ തടവിലിട്ടതിന് ഛത്തീസ്ഗഡ് ജയിൽ വകുപ്പിനെതിരെ സുപ്രീംകോടതി കേസെടുത്തിട്ടുണ്ട്.

ഇളവുകളടക്കം 25വർഷത്തിലധികം തടവുകാരെ ജയിലിൽ ഇടരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുമുണ്ട്.

നീതിപൂർവമായ ശിക്ഷായിളവ് നൽകാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായർ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് ഉന്നതസമിതിക്ക് രൂപം നൽകിയത്.