
തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സഹായത്തോടെ അമൃത് പദ്ധതിയിൽ വാട്ടർ അതോറിട്ടി അരുവിക്കരയിൽ നിർമ്മിച്ച 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. നഗരസഭാ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഭവന- നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഊർജ സഹമന്ത്രി രാജ് കുമാർ സിംഗ്, സംസ്ഥാന മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ. കൃഷ്ണൻ കുട്ടി, ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് അസംസ്‌കൃത ജല പമ്പുകൾ, ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷൻ, ട്രാൻസ്‌ഫോമറുകൾ, സോളാർ പാനൽ, പൂർണ ഓട്ടോമറ്റിക് സ്‌കാഡ സംവിധാനം തുടങ്ങിയവയാണ് ശുദ്ധീകരണശാലയുടെ പ്രധാന ഘടകങ്ങൾ. 56.89 കോടി രൂപയ്ക്ക് കരാർ നൽകിയ പ്ലാന്റ് 15 മാസം കൊണ്ടാണ് പൂർത്തിയായത്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും.