milk

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലായിരുന്ന മിൽമയുടെ തിരുവനന്തപുരം യൂണിയൻ സർക്കാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തി. സഹകരണനിയമത്തിലെ ക്ഷീരസഹകരണങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ പുതിയ ഒാർഡിനൻസിലൂടെ ഭേദഗതി വരുത്തിയാണ് നടപടി. ഇതോടെ സംസ്ഥാനത്ത് മൂന്ന് മിൽമ മേഖലയൂണിയനുകളിൽ കോൺഗ്രസിന്റെ നിയന്ത്രണം എറണാകുളത്ത് മാത്രമായി ഒതുങ്ങി. നേരത്തെ മലബാർ യൂണിയനും പിരിച്ചുവിട്ടിരുന്നു.

മൂന്ന് ടേം പൂർത്തിയായ ഭരണസമിതി അംഗത്തിനും രണ്ടു ടേം പൂർത്തിയായ ചെയർമാനും ഭരണത്തിൽ തുടരുന്നത് നിയമവിരുദ്ധമാക്കിയാണ് ഒാർഡിനൻസ്. ഇതനുസരിച്ച് ഭരണസമിതിയിലെ 14അംഗങ്ങളിൽ എട്ടുപേരും അയോഗ്യരായി. ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ. കാലാവധി പൂർത്തിയാക്കാൻ അഞ്ചു ദിവസം മാത്രം ശേഷിക്കെയാണ് നടപടി.

തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നിയമഭേദഗതി വരുത്തി പിരിച്ചുവിടുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചെയർമാൻ കല്ലട രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയതലത്തിൽ ക്ഷീരകർഷക സഹകരണസംഘങ്ങളെ നിയന്ത്രിക്കുന്ന നാഷണൽ കോ ഒാപറേറ്റീവ് ഡയറി ഫെഡറേഷൻ ഒാഫ് ഇന്ത്യ (എൻ. സി.ഡി.എഫ്.ഐ.) ഡയറക്ടർബോർഡിലെ കേരളത്തിലും ദക്ഷിണേന്ത്യയിലും നിന്നുള്ള ഏക അംഗമായ തിരുവനന്തപുരം യൂണിയൻ ചെയർമാനും ഇതോടെ പുറത്തായി.

യൂണിയനുകളിലേക്ക് സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കല്ലട രമേശ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ക്ഷീരകർഷക സഹകരണസംഘങ്ങൾ ഉൾപ്പെട്ടതാണ് തിരുവനന്തപുരം മിൽമ മേഖലായൂണിയൻ.