
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കടുത്തതോടെ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവായി. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ളസാദ്ധ്യത ഒഴിവാക്കാനാണ് തൊഴിൽ സമയം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30 വരെ പുനക്രമീകരിച്ച് ലേബർ കമ്മീഷണർ ഡോ.എസ്.ചിത്ര ഉത്തരവിട്ടത്.
തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുവരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നൽകിക്കൊണ്ട് ദൈനംദിന പരിശോധന നടത്തും. ഇതിനായി എല്ലാ ജില്ലകളിലും ജില്ലാ ലേബർ ഓഫീസർ / ഡെപ്യൂട്ടി ലേബർ ഓഫീസർ / അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്1 എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ രൂപീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു .