
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടുകൂടി ഉത്സവം തുടങ്ങും. പച്ചപ്പന്തലിൽ തോറ്റംപാട്ടും ആരംഭിക്കും. ഇതിന് ശേഷം മാത്രമേ ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കൂവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 6.30ന് പ്രധാന വേദിയായ അംബാ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടൻ നെടുമുടി വേണു നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. രാത്രി 8ന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതക്കച്ചേരി, 10.30ന് നൃത്താർച്ചന എന്നിവയുമുണ്ടാകും. അംബാലിക ഓഡിറ്റോറിയത്തിൽ രാവിലെ 5.30ന് ഭജന, വൈകിട്ട് അഞ്ചിന് ചാക്യാർകൂത്ത്, ആറിന് ശാസ്ത്രീയനൃത്തം, ഏഴിന് നങ്ങ്യാർകൂത്ത്, എട്ടിന് ഭക്തിഗാനസുധ, ഒൻപതിന് സംഗീതാർച്ചന എന്നിവയും നടക്കും. അംബാ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ പ്രസാദ് ഊട്ട് ഉണ്ടായിരിക്കും.
27നാണ് പൊങ്കാല. 28ന് രാത്രി കുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ മാത്രമായിരിക്കും പൊങ്കാല.
നിയന്ത്രണങ്ങൾ
ദർശനത്തിനെത്തുന്നവർ അകലം പാലിക്കുന്നതിനായി താത്കാലിക ബാരിക്കേഡുകൾ സജ്ജമാക്കി
മാസ്ക് നിർബന്ധമാക്കി
കൈകൾ വൃത്തിയാക്കുന്നതിനും ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സൗകര്യമുറപ്പാക്കി
പത്ത് വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും ദർശനത്തിനെത്തരുത്
ദർശനത്തിനെത്തുന്നവർ മെയിൻ ഗേറ്റിലൂടെ പ്രവേശിച്ച് തൊഴുതതിന് ശേഷം കിഴക്ക് ഭാഗത്തുള്ള ഗേറ്റിലൂടെ പുറത്തിറങ്ങേണ്ടത്
അധികസമയം കോമ്പൗണ്ടിനുള്ളിൽ ചെലവഴിക്കരുത്
190 വോളണ്ടിയർമാരും പൊലീസും ഭക്തരെ നിയന്ത്രിക്കും
പ്രധാന കവാടത്തിലൂടെ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളു
കലാപരിപാടികൾ നടക്കുന്ന വേദിയിൽ 200 പേർക്ക് ഇരിക്കാം
മെഡിക്കൽ, ഫയർഫോഴ്സ് സംഘത്തിന്റെ സേവനം ലഭ്യം
വിപുലമായ സുരക്ഷാക്രമീകരണം
വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് നിയോഗിക്കുക.
ഇന്ന് മുതലുളള ആദ്യഘട്ടത്തിൽ 500 പൊലീസുകാരെയും 26 മുതലുള്ള രണ്ടാം ഘട്ടത്തിൽ അധികമായി 1000 പൊലീസുകാരെയുമാണ് വിന്യസിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മിഷണർമാരും 22 ഇൻസ്പെക്ടർമാരും നേതൃത്വം നൽകും. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. വൈഭവ് സക്സേനയ്ക്കാണ് ക്രമീകരണങ്ങളുടെ പൂർണ ചുമതല.
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിരീക്ഷണ കാമറകളും ഡ്രോൺ കാമറ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിന് വരുന്നവരുടെ വാഹനങ്ങൾ പാടശേരി ഭാഗത്ത് ക്രമീകരിച്ചിട്ടുളള പാർക്കിംഗ് ഏരിയയിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ.