
കാസർകോട്: സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട് ആദ്യമായി എത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ കേരളത്തിനായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, 'അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനത്തിനാണ് യോഗി ആദിത്യനാഥ് ജില്ലയിൽ എത്തുന്നത്.
21ന് വൈകിട്ട് മൂന്നിന് കാസർകോട് താളിപ്പടുപ്പ് മൈതാനത്താണ് വിജയയാത്രയുടെ ആരംഭിക്കുന്നത്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നായി മുപ്പതിനായിരം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. 50 നേതാക്കൾക്ക് ഇരിക്കാൻ തരത്തിലുള്ള സ്റ്റേജാണ് ഒരുങ്ങുന്നത്. ബി.ജെ.പി. കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കളെ കൂടാതെ കർണ്ണാടകയിൽ നിന്നുള്ള ബി.ജെ.പി. നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ജില്ലയെ ഇതിനോടകം തന്നെ പ്രവർത്തകർ കൊടിതോരണങ്ങളും ഫ്ളക്സുകളും കൊണ്ട് അലങ്കരിച്ചു. 21ന് ഉച്ചയ്ക്ക് 2.30ന് മുമ്പായി പ്രവർത്തകർ മൈതാനത്തിനുള്ളിലേയ്ക്ക് പ്രവേശിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മംഗളൂരു വിമാനത്താവളം വഴിയാണ് യോഗി ആദിത്യനാഥ് എത്തുന്നത്. മംഗളൂരുവിൽ നിന്ന് റോഡ് മാർഗ്ഗം അദ്ദേഹം കാസർകോട്ടെത്തും.
യോഗി ആദിത്യനാഥിന്റെ സുരക്ഷാ വിലയിരുത്താനായി ഉത്തർപ്രദേശിൽ നിന്നുള്ള പ്രത്യേക സുരക്ഷാ ടീം കാസർകോട്ടെത്തി. 16ന് ജില്ലയിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും പതാകദിനത്തിന്റെ ഭാഗമായി പാർട്ടി പതാക ഉയർത്തി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മഹിളാ പദയാത്രകൾ, ബൈക്ക് റാലി, ഗൃഹസമ്പർക്കം എന്നിവ നടന്നു. കാസർകോട് ടൗൺ കേന്ദ്രീകരിച്ച് ജില്ലയിലെ മുഴുവൻ മഹിളാ പ്രവർത്തകരെയും സംഘടിപ്പിച്ച് മഹിളാ വിളംബര ജാഥയും നടന്നു. ഇന്ന് വൈകിട്ട് ഏഴിന് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ വിജയദീപം തെളിയിക്കും. 20ന് രാവിലെ കാസർകോട്ടെത്തുന്ന കെ. സുരേന്ദ്രൻ മധൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.
രാവിലെ 11ന് ജില്ലയിലെ ഭാഷാനൂനപക്ഷ സംഘടനകളുടേയും സാംസ്‌കാരിക നായകന്മാരുടേയും യോഗം നടക്കും. വൈകിട്ട് മൂന്നിന് സാമുദായിക സംഘടനകളുടേയും ആരാധനാലയങ്ങളുടെ ഭാരവാഹികളുടേയും യോഗം നടക്കും. വൈകിട്ട് 7.30ന് ജില്ലയിലെ പ്രമുഖ വ്യക്തികളുമായുള്ള സംവാദവും നടക്കും. 20ന് നടക്കുന്ന പരിപാടികളിലെല്ലാം ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുക്കും. 21ന് രാവിലെ ജില്ലയിലെ പരിവാർ സംഘടനാ നേതാക്കളുമായിട്ടാണ് കെ. സുരേന്ദ്രന്റെ പ്രഭാത ഭക്ഷണം. എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികൾക്ക് ശേഷം മാർച്ച് ഏഴിന് വിജയയാത്ര തിരുവനന്തപുരത്ത് സമാപിക്കും. യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ ജില്ലകളിൽ നടക്കുന്ന സ്വീകരണ പരിപാടികളിൽ കേന്ദ്ര നേതാക്കൾ പങ്കെടുക്കും. വിജയയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായും കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരിക്കും പരിപാടി നടക്കുകയെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, മീഡിയ സെൽ കൺവീനർ ബാബുരാജ് എന്നിവരും പങ്കെടുത്തു.