
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ ദേശീയ നേതൃനിരയിലെ പ്രമുഖരെല്ലാം പങ്കെടുക്കും. പരമാവധി നേതാക്കളും കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെ ഒരു ഡസനിലധികം പ്രമുഖർ വിജയയാത്രയിൽ പങ്കെടുക്കുമെന്നും സാമൂഹ്യ ജീവിതത്തിലെ വിവിധ മേഖലകളിൽ സംഭാവന നൽകിയ പ്രമുഖർ ഉടൻ ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
21ന് വൈകിട്ട് 4 ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസർകോട്ട് യാത്ര ഉദ്ഘാടനം ചെയ്യും. ഇതുൾപ്പെടെ 14 ജില്ലാ കേന്ദ്രങ്ങളിൽ മഹാറാലികളും 80 വലിയ പൊതുസമ്മേളനങ്ങളും നടത്തും. മുൻ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ. സിംഗ് 22 ന് കണ്ണൂരിലും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് 24ന് കോഴിക്കോട്ടും ബി.ജെ.പി വക്താവും ബിഹാർ മന്ത്രിയുമായ ഷാനവാസ് ഹുസൈൻ 25ന് മലപ്പുറത്തും നടിയും ബി.ജെ.പി വക്താവുമായ ഖുഷ്ബു സുന്ദർ 26ന് പാലക്കാടും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി 27ന് തൃശൂരിലും കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമൻ 28ന് കൊച്ചിയിലും മഹാറാലികളിൽ പങ്കെടുക്കും.
മാർച്ച് രണ്ടിന് കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, 3ന് ആലപ്പുഴയിൽ യുവമോർച്ച പ്രസിഡന്റ് തേജസ്വി സൂര്യ എം.പി, 4ന് പത്തനംതിട്ടയിൽ മീനാക്ഷി ലേഖി എം.പി, 5ന് കൊല്ലത്ത് തമിഴ്നാട്ടിൽ ഈയിടെ ബി.ജെ.പിയിൽ ചേർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അണ്ണാമലൈ എന്നിവരാണ് യാത്രയിൽ പങ്കെടുക്കുന്ന പ്രമുഖർ.
അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്രവികസനം എന്നിവയാണ് യാത്രയുടെ മുദ്രാവാക്യം. എൽ.ഡി.എഫും യു.ഡി.എഫും സ്വന്തം പാർട്ടിക്കാരെ താത്കാലികക്കാരായി സർക്കാർ ജോലികളിൽ തിരുകിക്കയറ്രിയിട്ടുണ്ടെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.