
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട കളിസ്ഥലങ്ങളും കുളവും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നടപടിക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി രണ്ട് കളിസ്ഥലങ്ങളും കുളവും ജില്ലാ സ്‌പോർട്സ് കൗൺസിലിനു നൽകുന്ന കരാർ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ കൈമാറി. കടകംപള്ളി ഒരുവാതിൽക്കോട്ടയിലെ കളിസ്ഥലം, ഉള്ളൂർ വില്ലേജിലെ മണ്ണന്തല സ്റ്റേഡിയം, വയമ്പാച്ചിറ കുളം എന്നിവയാണ് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങളും നീന്തൽക്കുളവുമാക്കുന്നത്. ക്രിക്കറ്റ്, ബാഡ്മിന്റൺ, ഹാൻഡ് ബോൾ, ബേസ്ബാൾ കോർട്ടുകൾ, ഫുട്ബാൾ ടർഫുകൾ, ഫിറ്റ്നസ് സെന്റർ, റസ്റ്റോറന്റ് എന്നിവയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജമാക്കുക. ഇൻഡോർ സ്റ്റേഡിയത്തിനു പുറത്തായി ക്രിക്കറ്റ് പരിശീലനത്തിനുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കും. 80ഓളം പേർക്ക് താമസിച്ച് പിരിശീലനം നടത്തുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളമാക്കി വയമ്പാച്ചിറ കുളത്തെ വികസിപ്പിക്കും. പത്തോളം ട്രാക്കുകളാണ് ഇവിടെ തയ്യാറാക്കുന്നത്. 600ഓളം പേർക്ക് താമസ സൗകര്യവും സജ്ജീകരിക്കും. സ്റ്റേഡിയത്തിന്റെയും നീന്തൽക്കുളത്തിന്റെയും രൂപകല്പന ബി.എസ്.എൻ.എൽ എൻജിനിയറിംഗ് വിഭാഗമാണ് ചെയ്‌തിരിക്കുന്നത്. 100 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽതുക. ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ.എം.കെ. നിസാർ, സെക്രട്ടറി സ്‌മിത ആർ എന്നിവർ പങ്കെടുത്തു.