
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് 15730 അധിക പോളിംഗ് ബൂത്തുകൾ ഒരുക്കുന്നതിന് മാർഗനിർദ്ദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. . ഇവ ഉൾപ്പെടെ മൊത്തം 40771 ബൂത്തുകളാണുണ്ടാവുക.
നിലവിൽ പോളിംഗ് ബൂത്തുകളുള്ള കെട്ടിടങ്ങളിൽ അധിക ബൂത്ത് സജ്ജീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതല്ലെങ്കിൽ അതേ വളപ്പിലെ താത്കാലിക കെട്ടിടത്തിൽ ബൂത്തൊരുക്കാം. അതുമല്ലാത്ത പക്ഷം 200 മീറ്റർ ചുറ്റളവിൽ താത്കാലിക ബൂത്ത് സജ്ജീകരിക്കാം. സർക്കാർ കെട്ടിടം 200 മീറ്റർ ചുറ്റളവിൽ ലഭ്യമല്ലെങ്കിൽ സ്വകാര്യ കെട്ടിടമെടുക്കാം. ഈ കെട്ടിടങ്ങൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് കളക്ടർമാർ ഉറപ്പാക്കണം.
അധിക പോളിംഗ് ബൂത്തുകളൊരുക്കുന്നതിന് കളക്ടർമാർ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സമ്മതം വാങ്ങണം..പോളിംഗ് ബൂത്തിനായി താത്കാലിക സജ്ജീകരണം ഒരുക്കുന്നതിനുള്ള ഡിസൈൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ട്. അധിക ബൂത്തുകൾ സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ കളക്ടമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. റാമ്പുകൾ, വെളിച്ചം, കുടിവെള്ളം, ഫർണിച്ചറുകൾ എന്നിവ ഈ ബൂത്തുകളിലും വേണം..