udghadanam-

കാസർകോട്: സൗരോർജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസർകോട് സോളാർ പാർക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മൻഗളയിലെ 250 ഏക്കറിൽ സ്ഥാപിച്ച 50 മെഗാവാട്ട് സൗരോർജ വൈദ്യുതി നിലയം രാഷ്ട്രത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാസർകോടിന് ശുദ്ധവും ഹരിതവുമായ ഊർജ്ജം സമർപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ സൗരോർജ വൈദ്യുതിക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ 30 ഇരട്ടി വർദ്ധനവ് ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ മുഖ്യാതിഥികളായി. കേരളത്തിന്റെ ഊർജ്ജ മേഖലയിൽ നാലര വർഷത്തിനിടെ വൻ കുതിച്ചു ചാട്ടം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് അമ്പലത്തറയിൽ 50 മെഗാ വാട്ട് സൗരോർജ പദ്ധതി 2017ൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോൾ പൈവളിഗെയിൽ 50 മെഗാ വാട്ട് പദ്ധതി കൂടി യഥാർത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഊർജ്ജവകുപ്പ് സഹമന്ത്രി ആർ.കെ. സിംഗ്, കേന്ദ്ര ഗാർഹിക നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, എം.സി. കമറുദ്ദീൻ എം.എൽ.എ, ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡ് സി.എം.ഡി. ഡി.വി. സിംഗ്, ആർ.പി.സി.കെ.എൽ സി.ഇ.ഒ. അഗസ്റ്റിൻ തോമസ്, ടി.എച്ച്.ഡി.സി. ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ യു.സി. കനൗജിയ, ഡയറക്ടർമാരായ ജെ. ബെഹ്‌റ, ആർ.കെ. വിഷ്ണോയ് എന്നിവർ സംബന്ധിച്ചു. പൈവളിഗെ, മീഞ്ച, ചിപ്പാർ വില്ലേജുകളിൽ കെ.എസ്.ഇ.ബി. മുഖേന സർക്കാർ നൽകിയ 250 ഏക്കറിൽ കേന്ദ്ര സർക്കാർ നിക്ഷേപിച്ച ഏകദേശം 288 കോടി രൂപയിലാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡ് പദ്ധതി യഥാർത്ഥ്യമാക്കിയത്. പദ്ധതിയിൽ 1,​65,​149 മൾട്ടി ക്രിസ്റ്റലിൻ സോളാർ പി.വി. മോഡ്യൂളുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കിലോ വാട്ട് അവറിന് 3.10 രൂപയ്ക്കാണ് ഈ വൈദ്യുതി കരാർ പ്രകാരം കെ.എസ്.ഇ.ബിക്ക് വിൽക്കുന്നത്. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി രണ്ട് 33 കെ.വി ഫീഡറുകൾ വഴി കുബനൂർ 110 കെ.വി. സബ് സ്റ്റേഷനിലെത്തിച്ച് അവിടെ സ്ഥാപിച്ച 25 എം.വി.എ. ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ വഴിയാണ് പ്രസരണം നടത്തുന്നത്. ടാറ്റാ പവർ സോളാർ ആണ് പദ്ധതി നിർമ്മിച്ചത്.