teacher

കണ്ണൂർ: സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളിൽ മാനദണ്ഡങ്ങൾ മറികടന്ന് യോഗ്യതയില്ലാത്തവരെ പ്രധാനാദ്ധ്യാപകരായി നിയമിക്കുന്നതിനായി 16ന് ഇറക്കിയ ഡി.ജി.ഇയുടെ സർക്കുലർ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കഴിഞ്ഞ മാസം തിരക്ക് പിടിച്ച് നടത്തിയ നിയമ ഭേദഗതിയും നേരത്തെ കോടതി തടഞ്ഞിരുന്നു. നിർദിഷ്ട യോഗ്യത ഇല്ലാത്തവരെ നിയമിക്കരുതെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി നിലനിൽക്കേ അയോഗ്യരെ പ്രതിഷ്ഠിക്കാനുള്ള ഭരണപക്ഷ സംഘടനാ നേതാക്കളുടെ ശ്രമമാണ് പരാജയപ്പെട്ടത്.

നിലവിൽ യോഗ്യത നേടാത്ത ചില അദ്ധ്യാപകരുടെ പരാതിയിൽ സുപ്രീം കോടതിയിൽ നിന്ന് തൽസ്ഥിതി തുടരാനുള്ള നിർദേശം നിലനിൽക്കെയാണ് വരുന്ന മാസങ്ങളിൽ വിരമിക്കുന്ന ചില ഇടത് നേതാക്കളായ അദ്ധ്യാപകരെ സഹായിക്കാനായി തിരക്കിട്ട നീക്കങ്ങൾ നടത്തിയത്. യോഗ്യതാ പരീക്ഷ ജയിച്ച നിരവധി അദ്ധ്യാപകർ ഉണ്ടെന്നിരിക്കെയാണ് ഈ ശ്രമം.
അയോഗ്യരെ പ്രതിഷ്ഠിക്കാനുള്ള ദുർവാശി മൂലം ടെസ്റ്റ് യോഗ്യതയുള്ള ഒരു പറ്റം അദ്ധ്യാപകർ അർഹതപ്പെട്ട പ്രമോഷൻ ലഭിക്കാതെ മാർച്ചിൽ വിരമിക്കും. യോഗ്യതയില്ലാത്ത സംഘടനാ നേതാക്കളെ തിരുകിക്കയറ്റാൻ വേണ്ടി നിയമ വിരുദ്ധമായ ഇത്തരം നടപടികളുടെ ബലിയാടുകളാവേണ്ടി വരുന്നത് നിയമം നിഷ്‌കർഷിക്കുന്ന എല്ലാ യോഗ്യതകളും നേടിയ ആയിരക്കണക്കിന് അദ്ധ്യാപകരാണ്. നിലവിൽ ആയിരത്തോളം ഗവ. പ്രൈമറി സ്‌കൂളുകളിൽ കഴിഞ്ഞ ഒരു വർഷമായി പ്രധാനാദ്ധ്യാപകരെ നിയമിച്ചിട്ടില്ല. 2020 ജനുവരി 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ടെസ്റ്റ് യോഗ്യരായവരെ മാത്രമേ പ്രധാനാദ്ധ്യാപകരായി നിയമിക്കാവൂ എന്ന വിധി പ്രഖ്യാപിച്ചിട്ടും വകുപ്പുതല പരീക്ഷാ യോഗ്യതയില്ലാത്ത ഇടതു നേതാക്കൾക്ക് വേണ്ടി സർക്കാർ ഒത്തു കളിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. 2020 ജനുവരിയിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ വകുപ്പുതല പരീക്ഷാ യോഗ്യതയുള്ളവരെ പ്രധാനാദ്ധ്യാപകരായി നിയമിക്കുന്നതിന് ഇപ്പോഴും യാതൊരു നിയമ തടസവുമില്ലെന്നും സംസ്ഥാന സർക്കാർ അതിന് തയ്യാറാകണമെന്നും പ്രൈമറി വിദ്യാലയങ്ങളെ നാഥനില്ലാ കളരിയായി തുടരാൻ അനുവദിക്കരുതെന്നും കേരളാ ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ ആനന്ദ് നാറാത്ത് ആവശ്യപ്പെട്ടു.