
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ 26 ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തിയത്. രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ ഉദ്യോഗാർത്ഥികൾ നിലപാടിൽ ഉറച്ചുനിന്നു. ഒഴിവുള്ള തസ്തികകളിലും താത്കാലിക തസ്തികളിലും പി.എസ്.സി വഴി സ്ഥിര നിയമനം നടത്തണമെന്നതടക്കം എട്ട് നിർദ്ദേശങ്ങളാണ് എൽ.ജി.എസ് റാങ്ക് ഹോൾഡർമാർ മുന്നോട്ടുവച്ചത്.
വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടെങ്കിൽ അതത് വകുപ്പുകളോട് നിർദ്ദേശിക്കാമെന്നും ഇക്കാര്യം സർക്കാരിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. എൽ.ജി.എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി ഓഫീസ് അസിസ്റ്റന്റ്, നൈറ്റ് വാച്ചുമാൻ എന്നീ തസ്തികകളുടെ നിയമന കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
ഉദ്യോഗസ്ഥരുടെ ഈ നിലപാടിൽ ശുഭ പ്രതീക്ഷയുണ്ടെന്ന് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളായ ലയ രാജേഷും വിഷ്ണുവും ചർച്ചയ്ക്കുശേഷം മാദ്ധ്യമങ്ങളാേട് പറഞ്ഞു. എന്നാൽ തങ്ങൾക്ക് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതുവരെ സമാധാനപരമായി സമരം തുടരുമെന്നും അവർ പറഞ്ഞു.
എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് ലയ രാജേഷ് ,പ്രവീൺ,വിനേഷ് ചന്ദ്രൻ, സി.പി.ഒ റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് എം.എസ് വിഷ്ണു,ഷിയാസ്,എസ് വിഷ്ണു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗാർത്ഥികളുമായി ഇപ്പോൾ സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയുമായും നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.