തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ സംസ്ഥാനത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്തും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വി. പി. ജോയ് എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്സ്‌മെന്റ് ഏജൻസികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
അനധികൃത പണം ഉൾപ്പെടെ വിതരണത്തിനെത്തിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. ചെക്ക്‌പോസ്റ്റുകളിലെ ക്യാമറ നിരീക്ഷണം ശക്തിപ്പെടുത്തും. ഗോഡൗണുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ പരിശോധന നടത്തും. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അതിർത്തി ജില്ലകളിലെ കളക്ടർമാരും കേരളത്തിലെ എൻഫോഴ്സ്‌മെന്റ് ഏജൻസി മേധാവികളും ചർച്ച നടത്തുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യും. ഓരോ വിഭാഗവും നടത്തുന്ന പ്രവർത്തനം സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിദിന റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥർക്ക്
വാക്സിനേഷന് ഇന്ന് തുടക്കം
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്സിനേഷനെടുക്കും.