
പൊതുസ്ഥലങ്ങളിൽ പൊങ്കാല പാടില്ല വീടുകളിൽ പൊങ്കാലയിട്ട ശേഷം കൂട്ടമായി ക്ഷേത്രദർശനത്തിന് എത്തരുതെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: പൊങ്കാല ദിവസം കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ കളക്ടർ നേരിട്ടു വിലയിരുത്തി. 27നാണ് ആറ്റുകാൽ പൊങ്കാല. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരത്തുവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയും ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടുകളിൽ പൊങ്കാലയിട്ട ശേഷം ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിനെത്തുന്നത് ഒഴിവാക്കണം. ക്ഷേത്രത്തിൽ ദിവസേനയുള്ള ദർശനത്തിനും മറ്റു ചടങ്ങുകൾക്കുമെത്തുന്ന ഭക്തജനങ്ങൾ കൂട്ടംകൂടാതെ ശ്രദ്ധിക്കണമെന്ന് ക്ഷേത്ര ഭരണസമിതിക്കു കളക്ടർ നിർദ്ദേശം നൽകി. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസർ നൽകുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്ര പരിസരത്ത് കൂട്ടംകൂടാൻ പാടില്ല. 10 വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറു സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു.