
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) വായ്പാ ആസ്തി 5,022 കോടി രൂപയിലെത്തി. കഴിഞ്ഞ ഡിസംബർ 31 വരെ ഇത് 2,838 കോടി രൂപയായിരുന്നു. നടപ്പുവർഷം ഇതുവരെ 3,385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകി. വായ്പാ വിതരണം കഴിഞ്ഞവർഷം 798 കോടി രൂപയായിരുന്നത് ഈ വർഷം ഇതുവരെ 2,935 കോടി രൂപയായി. കൊവിഡിൽ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിതരണത്തിന് മടിച്ചുനിൽക്കുമ്പോഴാണ് കെ.എഫ്.സിയുടെ ഈ നേട്ടമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
കഴിഞ്ഞവർഷം 968 കോടി രൂപയായിരുന്ന വായ്പാ തിരിച്ചടവ് 1,871 കോടി രൂപയായി ഉയർന്നു. സിബിലിൽ വിവരങ്ങൾ കൈമാറിയതും തിരിച്ചടവ് മുടക്കിയവർക്കെതിരെ നടപടികൾ എടുത്തതും തിരിച്ചടവ് വർദ്ധിപ്പിച്ചു. ഇതുമൂലം നിഷ്‌ക്രിയ ആസ്തി 3.4 ശതമാനമായും കുറഞ്ഞു.
മുഖ്യമന്ത്രിയുടെ സംരംഭകപദ്ധതി പ്രകാരം 1,700 പേർക്ക് ഇതുവരെ സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകി. ബസുകൾ സി.എൻ.ജി യിലേക്ക് മാറ്റാനും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനും സെക്യൂരിറ്റി ഇല്ലാതെയുള്ള വായ്പ പദ്ധതികൾ അവതരിപ്പിച്ചു. സർക്കാർ കരാറുകാർക്ക് ബില്ലുകൾ ഈടില്ലാതെ ഡിസ്‌കൗണ്ട് ചെയ്യാനുള്ള സൗകര്യവും നൽകി. ടൂറിസത്തിന് ഉണർവേകാൻ ഹോട്ടലുകൾക്ക് 50 ലക്ഷം രൂപ വരെയുള്ള സ്‌പെഷ്യൽ വായ്പകൾ ഈടില്ലാതെ, ദിവസത്തിരിച്ചടവിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ചതിനും മികച്ച പ്രതികരണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.