
തിരുവനന്തപുരം: ഭക്തജനങ്ങൾ നിരനിരയായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്ന പതിവ് കാഴ്ച ഇത്തവണ ഇല്ല. ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും ഭക്തരുടെ വീടുകളിലും ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 10.50ന് ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്ന നേരം ഭക്തരുടെ വീട്ടുമുറ്റങ്ങളിലെ ഒരുക്കിയ അടുപ്പുകളിലും തീ പകരും. ഓരോ വീട്ടിലും ' അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ ' മന്ത്രങ്ങൾ മുഴങ്ങും. ക്ഷേത്രത്തിൽ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പിൽ അഗ്നി ജ്വലിപ്പിച്ച ശേഷം പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോൾ ചെണ്ടമേളം മുഴങ്ങും. ഒപ്പം വെടിക്കെട്ടും ഉണ്ടാകും. സമൂഹ മാദ്ധ്യമങ്ങളിലൂടെ ചടങ്ങ് ലൈവായി കാണാൻ കഴിയും. വൈകിട്ട് 3.40നാണ് പൊങ്കാല നിവേദിക്കുക. ഭക്തർക്ക് പൂവും ജലവും തളിച്ച് ദേവിക്ക് നിവേദ്യം അർപ്പിക്കാം.