
വെഞ്ഞാറമൂട്: ഓവർബ്രിഡ്ജും വരുന്നതും കാത്ത് വെഞ്ഞാറമൂട് നിവാസികൾ.ഇവിടെ ഓവർബ്രിഡ്ജ് വേണമെന്ന നീണ്ട നാളത്തെ ആവശ്യത്തിന് പരിഹാരമായി ടെൻഡർ നടപടി പൂർത്തിയായെങ്കിലും പണി ആരംഭിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്. ജംഗ്ഷനിൽ തന്നെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും, രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളും നെല്ലനാട് പഞ്ചായത്തും ഒക്കെ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വെഞ്ഞാറമൂട് ജംഗ്ഷൻ എപ്പോഴും ഗതാഗതകുരുക്കിലുമായിരുന്നു.ഓണം പോലുള്ള ഉത്സവ വേളകളിൽ വെഞ്ഞാറമൂട് ജംഗ്ഷൻ കടന്നു പോകണമെങ്കിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മണിക്കൂറുകൾ വേണമായിരുന്നു. ഇതേ തുടർന്ന് വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഓവർബ്രിഡ്ജ് വേണമെന്നാവശ്യം കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ റിപ്പോർട്ടും നൽകിയിരുന്നു.
ഇതേ തുടർന്ന് ഡി.കെ. മുരളി എം.എൽ.എ ഇടപെടുകയും എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് 2018 ജൂൺ 18ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാ പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
തുടർന്ന് സാദ്ധ്യത പഠനം നടത്തുകയും പദ്ധതി പ്രായോഗ്യകമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 19ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഓവർബ്രിഡ്ജ് നിർമാണം അംഗീകരിക്കുകയും 25.03 കോടി രൂപ അനുവദിക്കുകയും ചെയ്തത്.