
തിരുവനന്തപുരം: 60 വയസ് കഴിഞ്ഞവർക്കും 45നും 59നും ഇടയിൽ പ്രായമുള്ള മറ്റു രോഗങ്ങളുള്ളവർക്കും ഇന്ന് മുതൽ കൊവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. ജനങ്ങൾക്ക് നേരിട്ട് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിനേഷൻ സെന്ററിൽ പോയി രജിസ്റ്റർ ചെയ്യുന്ന സൗകര്യം പിന്നീടറിയിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശമനുസരിച്ച് സർക്കാർ ആശുപത്രികൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യമൊരുക്കും. സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കാം. വാക്‌സിനെടുക്കാൻ പോകുമ്പോൾ ആധാർ കാർഡോ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡോ കരുതണം.
പ്രായം 45 വയസ് മുതൽ 59 വയസ് വരെയാണെങ്കിൽ അസുഖവിവരം നൽകണം. രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ മറ്റ് രോഗവിവരങ്ങൾ സ്ഥിരീകരിച്ച് നൽകിയ സർട്ടിഫിക്കറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ സമർപ്പിക്കണം. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസിനുള്ള തീയതി ലഭ്യമാകും.
രജിസ്ട്രേഷൻ ഇങ്ങനെ
കൊവിൻ (https://www.cowin.gov.in) പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം.
ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് (കൊവിൻ 2.0) ഇന്ന് രാവിലെ 9 മണി മുതൽ ലഭ്യമാകും.
ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം.
മൊബൈൽ നമ്പർ നൽകണം. തുടർന്ന് ഒ.ടി.പി ലഭിക്കും.
വാക്‌സിനേഷൻ സെന്ററുകളുടെ പട്ടികയും ലഭ്യമാകുന്ന തീയതിയും കാണാം.
അനുയോജ്യമായ ദിവസവും സമയവും ബുക്ക് ചെയ്യാം
രജിസ്‌ട്രേഷന് ശേഷം വ്യക്തിക്കായി ഒരു അക്കൗണ്ട് തുറക്കും
രജിസ്‌ട്രേഷൻ പൂർത്തിയായാൽ സ്ലിപ്പ് / ടോക്കൺ ലഭിക്കും.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസും ലഭിക്കും.
ഒരു നമ്പരിൽ നാലു രജിസ്ട്രേഷൻ
ഓരോ ഗുണഭോക്താവിന്റേയും ഐ.ഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം
കുത്തിവയ്പ് ലഭിക്കുന്നവർ
ഹൃദ്രോഗി
കൊറോനറി ആർത്രൈറ്റിസ് രോഗി
ഹൈപ്പർ ടെൻഷൻ രോഗി
പ്രമേഹം (പത്ത് വർഷത്തിലധികമായി ചികിത്സയിലുള്ളവർ - മോശം ആരോഗ്യസ്ഥിതിയുള്ളവർക്ക്)
വൃക്കരോഗികൾ
കരൾ രോഗികൾ
ഗുരുതര ശ്വാസകോശ രോഗികർ
കാൻസർ രോഗികൾ
അരിവാൾ രോഗികൾ
മജ്ജ സംബന്ധമായ അസുഖങ്ങൾ
അപ്ലാസ്റ്റിക് അനീമിയ രോഗികൾ
ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട രോഗങ്ങൾ
പ്രൈമറി ഇമ്യൂണോ ഡെഫിഷൻസി രോഗികൾ (പി.ഐ.ഡി)
എച്ച്.ഐ.വി രോഗികൾ
കാഴ്ചവൈകല്യമുൾപ്പടെയുള്ള മൾട്ടിപ്പിൾ ഡിസെബിലിറ്റി ഉള്ളവർ
ആസിഡ് ആക്രമണത്തിൽ ശ്വാസകോശം തകരാറിലായവർ
മസ്കുലാർ ഡിസ്ട്രഫി പോലുള്ള മസിൽ സംബന്ധമായ രോഗികൾ