മാനന്തവാടി: നമസ്കാരത്തിന് പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിൽ കാഠിന്യമേറിയ പശ ഒഴിച്ചു വെക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ കാലുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പള്ളി ഖത്തീബിനെതിരെ കേസെടുത്തു. അബ്ദുൾ റഷീദ് ദാരിമിക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 324 വകുപ്പ് പ്രകാരം കേസെടുത്തത്.
വ്യക്തിവിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ താൻ നിരപരാധിയാണെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയതായും ആരോപിച്ചുകൊണ്ടുള്ള ഖത്തീബിന്റെതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പുതുവത്സരദിനത്തിൽ വൈകുന്നേരം മാനന്തവാടി എരുമത്തെരുവ് വിദ്മത്തുൽ ഇസ്ലാം പള്ളിയിൽ സന്ധ്യാ നമസ്‌ക്കാരം നിർവ്വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കൽ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സൂപ്പർ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചത്. കാൽ ചെരുപ്പിൽ ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് ചെരുപ്പിൽ നിന്നും കാൽ വേർപെടുത്താനായത്. പ്രമേഹ രോഗി കൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഭൂരിഭാഗവും ഇളകി പോയിരുന്നു.
മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ റഷീദ് ദാരിമിക്കെതിരെ കേസിെടുത്തത്. എന്നാൽ അബ്ദുൾ റഷീദ് ദാരിമി കുറ്റം സമ്മതിച്ചിട്ടില്ല. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായി ആരോപിച്ചും, അവരുടെ കുടുംബത്തിന് മേൽ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ടും ഇയാളുടെ പേരിലുള്ള വോയ്‌സ് റെക്കോർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.