മാനന്തവാടി: കേന്ദ്ര മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചാൽ വയനാട് മെഡിക്കൽ കോളേജിൽ ഈ വർഷം മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം ഗാന്ധിപാർക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ സൗകര്യങ്ങൾ നിലവിൽ ജില്ലാ ആശുപത്രിയിൽ ലഭ്യമാണ്. മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജിന്റെ ഭാഗമായി മെഡിക്കൽ കോളേജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
മാനന്തവാടി ജില്ലാ ആശുപത്രി നിലവിൽ 500 കിടക്കകളുള്ള ആശുപത്രിയാണ്. 45 കോടി ചെലവിൽ മൾട്ടിപർപ്പസ് ബ്ലോക്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കും. നഴ്‌സിംഗ് കോളേജ് കെട്ടിടം 90 ശതമാനം പ്രവൃത്തി പൂർത്തിയായി. അക്കാദമിക സൗകര്യങ്ങൾക്ക് ഇത് താൽകാലികമായി ഉപയോഗിക്കാനാകും. ഈ സൗകര്യങ്ങൾ കാണിച്ച് കേന്ദ്ര മെഡിക്കൽ കമ്മിഷന് എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ 100 കുട്ടികളെ ഒരുമിച്ചു പ്രവേശിപ്പിക്കാൻ കഴിയും.
ജില്ലാ ആശുപത്രിയിൽ ഒരു കോടി ചെലവിൽ നവീകരിച്ച ഒ.പി വിഭാഗത്തിന്റെയും നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിന്റെയും ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിന്റെയും ഒ.ആർ കേളു എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഐ.സി.യു ആംബുലൻസിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി.കെ.രത്‌നവല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.തലപ്പുഴ ബോയ്‌സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ലോബിനോപതി റിസർച്ച് ആൻഡ് കെയർ സെന്റർ ശിലാസ്ഥാപനവും ആരോഗ്യമന്ത്രി നിർവഹിച്ചു.