ആലപ്പുഴ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ 22ന് പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റി​ലായി​രുന്നു. പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35),തിരുവല്ല ക്രോസ് ജംഗ്ഷൻ ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കൊട്ടയ്ക്കമാലി സുബീൻ (കൊച്ചുമോൻ-38), പരവൂർ മന്നം കാഞ്ഞിരപറമ്പിൽ അൽഷാദ് ഹമീദ്(30) എന്നിവരെയാണ് കസ്റ്റഡിയിൽ ലഭിക്കേണ്ടത്. സംഘത്തിന്റെ മർദ്ദനമേറ്റ് നട്ടെല്ലിന് പൊട്ടലുണ്ടായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചെങ്ങന്നൂർ ഡിവൈ എസ്.പി പി.ആർ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പലഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്.