s

ആലപ്പുഴ: തെരുവുനായ നിയന്ത്രണ പദ്ധതി (എ.ബി.സി) കൂടുതൽ ഊർജ്ജിതമാക്കാൻ ബ്രീഡർമാർ ഉൾപ്പെടെയുള്ള നായ ഉടമസ്ഥർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കാൻ തെരുവുനായ നിയന്ത്രണ പദ്ധതിയുടെ പ്രതിമാസ അവലോകന യോഗം തീരുമാനിച്ചു.

വീടുകളിൽ വളർത്തുന്ന നായകൾക്കും നായകളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നവർക്കും ഇത് ബാധകമാക്കും. ആറ് മാസം സമയം അനുവദിക്കാനും തീരുമാനിച്ചു. ഓരോ മാസവും നൽകുന്ന ലൈസൻസുകളുടെ എണ്ണം സംബന്ധിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ റിപ്പോർട്ട് നൽകണം. വളർത്തു നായ്ക്കൾക്ക് ചിപ്പ് ഘടിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. ജില്ലയിൽ വാണിജ്യാടിസ്ഥാനത്തിൽ നായകളെ വളർത്തുന്നവരുടെ കണക്കെടുപ്പ് നടത്തും. നായകളുടെ വന്ധ്യംകരണത്തിന് ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ കേന്ദ്രങ്ങൾ തയ്യാറാക്കാൻ കളക്ടർ നിർദ്ദേശം നൽകി.

വന്ധ്യംകരണത്തിന് വിധേയമായ നായകളുടെ സംരക്ഷണത്തിന് കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ കുടുംബശ്രീക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എ.ബി.സി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ടെത്താൻ തദ്ദേശഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടാനും തീരുമാനിച്ചു. യോഗത്തിൽ കളക്ടർ എ.അലക്‌സാണ്ടർ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ സംസാരിച്ചു.