
ആലപ്പുഴ: കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ലോകമേ തറവാട്' പ്രദർശനം 15 മുതൽ മേയ് 31 വരെ ആലപ്പുഴയിലെ അഞ്ച് കേന്ദ്രങ്ങളിലും എറണാകുളം ദർബാർ ഹാളിലുമായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
271 കലാകാരന്മാരുടെ കലാ സൃഷ്ടികൾ ഉൾക്കൊള്ളുന്നതാണ് പ്രദർശനം. ഇന്ത്യയിലെ ഏറ്റവും വലിയ പ്രദർശനമായിരിക്കും ഇതെന്ന് ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി പറഞ്ഞു. പൈതൃക നഗരമായി ആലപ്പുഴയെ അടയാളപ്പെടുത്താനും മേഖലയിലെ കലകളെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കാനും പ്രദർശനം സഹായകമാകുമെന്ന് ബിനാലെ ഫൗണ്ടേഷൻ ഭാരവാഹി കൂടിയായ എൻ.എസ്.മാധവൻ പറഞ്ഞു. ആഗോള സന്ദർശകരെ ആകർഷിക്കാനും സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും കലാ പ്രദർശനം സഹായകമാകും.15ന് വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ യുവ ബഹുമുഖ പ്രതിഭകൾ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. ഗസൽ ഗായകൻ ഷഹബാസ് അമന്റെ നേതൃത്വത്തിൽ കലാവിരുന്നൊരുങ്ങും. പാർവതി തെരുവോത്ത്, റിമാ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ കലാവിരുന്നിന്റെ ഭാഗമാകും. ആലപ്പുഴയിൽ കയർകോർപ്പറേഷൻ, ന്യൂ മോഡൽ സൊസൈറ്റി ബിൽഡിംഗ്, പോർട്ട് മ്യൂസിയം, വില്യം ഗുഡേക്കർ ആൻഡ് സൺസ് ബിൽഡിംഗ്, ആലപ്പി കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുക. 267 മലയാളി കലാകാരന്മാരുടെ കലാ സൃഷ്ടികളും ഇൻസ്റ്റലേഷനുകളും കാണാനാവും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വർക്ക്ഷോപ്പുകൾ, സംഗീത പ്രകടനങ്ങൾ, ഫിലിം സ്‌ക്രീനിംഗുകൾ എന്നിവയുമുണ്ടാവും. സമകാലീന കലാ പ്രദർശനത്തിന് പുറമെ പൊതുജനങ്ങൾക്കായി വിവിധ അക്കാദമിക്-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെയാകും പ്രദർശനം. പ്രവേശന ഫീസ് 20 രൂപ. വാർത്താസമ്മേളനത്തിൽ ബോസ് കൃഷ്ണമാചാരി, എൻ.എസ്.മാധവൻ, ബോണി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസ് തുടങ്ങിയവർ പങ്കെടുത്തു.