
ഹരിപ്പാട്: തെക്കൻ കേരളത്തിൽ വ്യാപകമായി ബോട്ട് എൻജിനുകളും മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന വല മണികളും മോഷ്ടിക്കുന്ന പ്രതികൾ പിടിയിൽ. ആലപ്പുഴ പാതിരപ്പളി വില്ലേജിൽ തെക്കനാര്യാട് പഞ്ചായത്ത് 17-ാം വാർഡ് തെക്കേപാലയ്ക്കൽ വീട്ടിൽ ബിജു (40), ആലപ്പഴ നഗരസഭ കൊറ്റംകുളങ്ങര വാർഡ് കാളാത്ത് ഗുരുമന്ദിരത്തിന് സമീപം കാളാത്ത് വെളിയിൽ വീട്ടിൽ ശ്യംലാൽ (45), കോമളപുരം വില്ലേജിൽ തെക്കനാര്യാട് പഞ്ചായത്ത് 10-ാം വാർഡ് തലവടി ഗ്യാസ് ഏജൻസിക്ക് വടക്കുവശം ഒറ്റക്കണ്ടത്തിൽ ലിജോ ചാക്കോ (ലിജോ മോൻ- 33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജയദേവിന്റെ നിർദ്ദേശപ്രകാരം കായംകുളം ഡിവൈഎസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സൂത്രധാരനും ഒന്നാം പ്രതിയുമായ ബിജുവാണ് ആദ്യം കുടുങ്ങിയത്. 2014ൽ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നാലുകേസുകളിലെ പ്രതിയും രണ്ടുതവണ ജയിൽ വാസം അനുഭവിച്ചയാളുമാണ്. ഹൗസ് ബോട്ട് ജീവനക്കാരനായ പ്രതി കാറുകൾ വാടകയ്ക്കടുത്താണ് മറ്റ് പ്രതികൾക്കൊപ്പം രാത്രി കാലങ്ങളിൽ തീരദേശങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ബോട്ട് എൻജിനുകളും 1000 കിലോയിലധികം വലമണികളും മോഷ്ടിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ വലകൾ കീറി നശിപ്പിക്കുകയും ചെയ്ത്തിരുന്നു. മോഷണം രൂക്ഷമായതോടെ തൃക്കുന്നപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ മുതൽ വലിയഴീക്കൽ വരെയുള്ള കരയോഗങ്ങളുടെയും ബോട്ടുടമകളുടേയും മത്സ്യത്തൊഴിലാളികളുടെയും പഞ്ചായത്ത് മെമ്പർമാരുടെയും കൂട്ടായ്മ രൂപീകരിച്ചു. ഇതിനിടെ മത്സ്യബന്ധന വള്ളത്തിൽ ഉപയോഗിക്കുന്ന എൻജിൻ വിൽക്കാനായി ഒരാൾ വരുന്നു എന്ന രഹസ്യ വിവരം ലഭിച്ച മത്സ്യത്തൊഴിലാളികൾ പൊലീസിൽ അറിയിച്ചു. തുടർന്ന് തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സി.പി.ഒ മാരായ ഷാജഹാൻ, കിഷോർ, രാഹുൽ എന്നിവർ മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ ബിജുവിനെ സമീപിച്ച് എൻജിൻ വേണമെന്ന് ആവശ്യപ്പെട്ട് ചങ്ങാത്തത്തിലാകുകയും എൻജിനുമായി വന്നപ്പോൾ പിടികൂടുകയുമായിരുന്നു. ഗുരുവായൂരിൽ നിന്ന് അഴീക്കൽ വരെയുള്ള പ്രദേശങ്ങളായിരുന്നു പ്രധാന മോഷണ കേന്ദ്രങ്ങൾ. മോഷണം നടത്തേണ്ട സ്ഥലങ്ങൾ പകൽ കണ്ടുവയ്ക്കും. ബിജു മുമ്പ് തൃക്കുന്നപ്പുഴയിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് ഇയാൾ പ്രദേശങ്ങളിൽ എത്തുന്നത് ആരും സംശയിച്ചിരുന്നില്ല. വലമണികൾ അറുത്ത് ഫോർട്ടുകൊച്ചിയിലും വൈപ്പിനിലുള്ള ആക്രിക്കടകളിണ് വിറ്റിരുന്നത്. ബോട്ടുടമയാണന്നാണ് ആക്രിക്കടക്കാരോട് പറഞ്ഞിരുന്നത്. വള്ളത്തിലുപയോഗിക്കുന്ന എൻജിനുകൾ ആവശ്യമുള്ളവരെ കണ്ടെത്തിയ ശേഷം അവർക്ക് വേണ്ട പവറുള്ള എൻജിൻ മോഷ്ടിച്ചു നൽകുകയായിരുന്നു പതിവ്. ഒരുസമയം ഒന്നിലധികം ആളുകളെ കൂടെ കൂട്ടാത്ത ബിജു മോഷണ മുതലുകൾ വിറ്റുകിട്ടുന്ന തുക ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നത്. മോഷണം പോയ മൂന്ന് എൻജിനുകളും 200 കിലോയോളം വലമണികളും കണ്ടെടുത്തു. പ്രതികൾക്കെതിരെ 7 കേസുകൾ രജിസ്റ്റർ ചെയ്തു. തൃക്കുന്നപ്പുഴ സി.ഐ ടി. ദിലീഷ്, സബ് ഇൻസ്പെക്ടർമാരായ ബിജുമോൻ, ബാലു, തങ്കരാജ്, ജയചന്ദ്രൻ, ഓമനക്കുട്ടൻ, നാസർ, സീനിയർ സി.പി.ഒ ബാബു, സി.പി.ഒമാരായ ഷാജഹാൻ, കിഷോർ, രാഹുൽ,സജാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ.