 ചെലവ് നിരീക്ഷകൻ ജില്ല സന്ദർശിച്ചു

ആലപ്പുഴ: നീതിപൂർവമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്ക് ഉൾപ്പടെയുള്ള എല്ലാ ബാങ്കുകളിലെയും വലിയ തുകയുടെ ഇടപാടുകൾ സൂക്ഷ്മ നിരീക്ഷണത്തിൽ. ചെലവ് സംബന്ധിച്ച സംസ്ഥാന തല പ്രത്യേക നിരീക്ഷകൻ ഡോ.പുഷ്പിന്ദർ സിംഗ് പുനിഹയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

പരിശോധിച്ച് ദൈനംദിന റിപ്പോർട്ട് നൽകാൻ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴിൽ പ്രത്യേക സംഘത്തെ നിയോഗിക്കും. വലിയ പണമിടപാടുകൾ ആദായ നികുതി വകുപ്പും പരിശോധിക്കും. മദ്യവും പണവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളും ശക്തമാക്കും. മദ്യം സൂക്ഷിക്കുന്ന ഗോഡൗണുകളിൽ ഓൺലൈൻ സൗകര്യത്തോടെയുള്ള സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. പൊലീസ്, എക്‌സൈസ്, റെയിൽവേ പൊലീസ് സംയുക്ത പരിശോധന വ്യാപകമാക്കും. അനധികൃത പണമിടപാടുകൾ കണ്ടെത്താനും വാഹന പരിശോധനയ്ക്കും സ്റ്റാറ്റിക് സർവലൈൻസ് ടീമിനെ രഹസ്യമായി വിവിധ കേന്ദ്രങ്ങളിൽ നിയോഗിക്കാനും തീരുമാനിച്ചു. വാഹന പരിശോധന കർശനമാക്കും. കളക്ടറേറ്റിൽ വരണാധികാരികളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കളക്ടർ എ.അലക്‌സാണ്ടർ, ചെലവ് നിരീക്ഷകരായ വിരേന്ദർ സിംഗ്, ബസന്ത് ഗർവാൾ, രഘുവൻഷ് കുമാർ, സബ്കളക്ടർ എസ്.ഇലക്യ, ഫിനാൻസ് ഓഫീസർ ഷിജു ജോസ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജെ.മോബി എന്നിവർ പങ്കെടുത്തു.