ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടും ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ ജന പ്രാതിനിദ്ധ്യ നിയമപ്രകാരം നടപടി അരംഭിച്ചതായി കളക്ടർ അറിയിച്ചു.

ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട ജീവനക്കാർ, മൈക്രോ ഒബ്‌സർവർമാർ ഉൾപ്പെടെ കളക്ടറേറ്റിൽ നിന്ന് ഫോൺ മുഖാന്തിരമോ നേരിട്ടോ ഉത്തരവ് ലഭിച്ചിട്ടുള്ളവരും പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവരും കർശനമായും പരിശീലന പരിപാടിയിലും തിരഞ്ഞെടുപ്പ് ജോലിക്കും ഹാജരാകണം. അലംഭാവം കാട്ടുന്നവരെ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ല പൊലീസ് മേധാവിക്ക് കളക്ടർ നിർദ്ദേശം നൽകി. എല്ലാ പരിശീലന കേന്ദ്രങ്ങളിലെയും ഹാജർ പരിശോധിക്കാനും തുടർ നടപടി സ്വീകരിക്കാനുമായി കളക്ടർ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.