ph
കായംകുളത്ത് പർക്ക് ജംഗ്ഷൻ പാലം നിർമ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടുവന്ന ആക്രി കമ്പികൾ

കായംകുളം: കായംകുളത്ത് പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടുവന്ന ഒരു ലോഡ് ആക്രി കമ്പികൾ നാട്ടുകാർ തടഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെ എത്തിച്ച കമ്പികളാണ് തടഞ്ഞിട്ടിരിക്കുന്നത്.

നീളമുള്ളതും മുറിച്ചതുമായ പല വലി​പ്പത്തിലുള്ള കമ്പികൾ യു.പി യിൽ നി​ന്നാണ് എത്തിച്ചത്. എന്നാൽ ഇത് പാലം നിർമ്മാണത്തിന് ഉപയോഗിക്കുവാനുള്ളതല്ലെന്നാണ് കരാറുകാരുടെ വിശദീകരണം.

കോഴിക്കാട് ആസ്ഥാനമായ സൽമെക് എൻജി​നി​യറിംഗ് കമ്പനിയാണ് കരാറുകാർ. പാലത്തിന്റെ ബീമിന്റെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബീം വാർക്കുമ്പോൾ സ്റ്റേ കൊടുക്കുവാനാണ് ആക്രി കമ്പികൾ കൊണ്ടുവന്നതെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ പാലത്തിന്റെ ആവശ്യങ്ങൾക്ക് ഇറക്കിയിരിക്കുന്ന നല്ല കമ്പികൾക്ക് ഇടയിലേയ്ക്കാണ് ആക്രി കമ്പികൾ ഇറക്കാൻ ശ്രമിച്ചത്.

5 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിയ്ക്കുന്നത് ഇപ്പോൾ 40 ശതമാനം പണികൾ പൂർത്തിയായി.

സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തി.

ബിം വാർക്കുന്നതിന് സപ്പോർട്ടിനായാണ് കമ്പികൾ ഇറന്നിയതെന്ന് പാലം വിഭാഗം അസി. എൻജിനീയർ കേരളകൗമുദിയോട് പറഞ്ഞു.