
ന്യൂഡൽഹി: കൊവിഡ് ഇന്ത്യയിൽ അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. ഈ അവസാന കളി ജയിക്കണമെങ്കിൽ വാക്സിനേഷനിൽ രാഷ്ട്രീയം മാറ്റിവയ്ക്കുക, വാക്‌സിനുകൾക്ക് പിന്നിലെ ശാസ്ത്രത്തെ വിശ്വസിക്കുക. കൃത്യസമയത്ത് അവരവരുടെ പ്രിയപ്പെട്ടവരും അടുത്തുള്ളവരും വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കുക എന്നീ മൂന്നുകാര്യങ്ങൾ ചെയ്യണമെന്നും ഡൽഹി മെഡിക്കൽ അസോസിയേഷന്റെ വാർഷിക മെഡിക്കൽ കോൺഫറൻസിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾക്ക് ഏറ്റവും കുറവ് പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ 50 ദിവസത്തിനിടെ രാജ്യത്ത് രണ്ടുകോടിയിലേറെ പേർക്ക് വാക്‌സിൻ നൽകിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളം,മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട്, കർണാടക എന്നീ ആറ് സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിൽ മാറ്റമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,711 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ, 84.71 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. 20 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 24 മണിക്കൂറിനിടെ ഒറ്റ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് നിയന്ത്രണത്തിന് സഹായിക്കാൻ മഹാരാഷ്ട്രയിലേക്കും പഞ്ചാബിലേക്കും ഉന്നതതല സംഘത്തെ അയച്ചിട്ടുണ്ട്.