 കെ. മുരളീധരനു മേൽ സമ്മർദ്ദവുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിയുടെ ഒരേയൊരു സിറ്റിംഗ് സീറ്റായ നേമത്ത് കെ.മുരളീധരൻ എം.പിയെ കളത്തിലിറക്കി രണ്ടും കല്പിച്ചുള്ള പോരാട്ടത്തിന് കോൺഗ്രസ് നീക്കം. മുരളീധരനെ മുന്നിൽ നിർത്തി, ഒരേസമയം ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വെല്ലുവിളി നേരിടുകയാണ് ഹൈക്കമാൻഡിന്റെ ഉന്നം. നേമത്ത് ഉമ്മൻചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിച്ച് ബി.ജെ.പിക്ക് തടയിടാൻ നേരത്തേ ആലോചിച്ചിരുന്നെങ്കിലും, പതിവു മണ്ഡലം വിടാൻ ഇരുവരും തയ്യാറാകാത്ത സാഹചര്യത്തിലാണ് മുരളിക്കു മേൽ സമ്മർദ്ദം. ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് മുരളീധരൻ തയ്യാറായിട്ടില്ല.

ബി.ജെ.പിയുടെ അഭിമാന സീറ്റായ നേമത്ത് മുതിർന്ന നേതാക്കളിലൊരാൾ പോരാട്ടത്തിനിറങ്ങുന്നത് യു.ഡി.എഫിന് പൊതുവെ നേട്ടമാകുമെന്നാണ് ഹൈക്കമാൻഡിന്റെ കണക്കൂകൂട്ടൽ. ഇതിന്റെ പ്രതിഫലനം സംസ്ഥാനത്ത് ഉടനീളമുണ്ടാവും. അമിത് ഷാ - പിണറായി വാക്പോരിലൂടെ സൃഷ്ടിക്കപ്പെട്ട,സി.പി.എം- ബി.ജെ.പി നേർക്കുനേർ പോരാട്ടമെന്ന പ്രതീതി ഇല്ലാതാക്കുന്നതിനൊപ്പം, ന്യൂനപക്ഷ വോട്ടിൽ വിള്ളലുണ്ടാകുന്നത് തടയുകയും ചെയ്യാം.

അതേസമയം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിന്റെ പേരാണ് കേൾക്കുന്നതെങ്കിലും കെ.സി .ജോസഫിനും കെ.ബാബുവിനും സീറ്റ് നൽകണമെന്ന നിലപാടിൽ ഉമ്മൻചാണ്ടി ഉറച്ചുനിൽക്കുകയാണ്. എം.പിമാർ അടക്കം ഇതിൽ എതിർപ്പറിയിച്ചിട്ടുണ്ട്. കോന്നിയിൽ റോബിൻ പീറ്റർ, മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ, ആറന്മുളയിൽ ശിവദാസൻ നായർ, കൊല്ലത്ത് ബിന്ദു കൃഷ്ണ, കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷ് എന്നിവരെയാണ് പരിഗണിക്കുന്നത്.

എങ്ങുമെത്താതെ കോൺ.

സ്ഥാനാർത്ഥി നിർണയം

എം.പിമാർ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പ്രതിഷേധങ്ങൾക്കു പരിഹാരം കാണാനാകാതെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം വഴിമുട്ടി. ഇതേത്തുടർന്ന് ഇന്നലെ നടത്താനിരുന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാറ്റിവച്ചു. നാളെ പത്രിക സമർപ്പണം തുടങ്ങുന്നതിനാൽ ഏകദേശ ധാരണയായ, സിറ്റിംഗ് എം.എൽ.എമാർ അടങ്ങിയ 26 സീറ്റുകളിലെ ആദ്യഘട്ടപട്ടിക ഉടൻ പുറത്തിറക്കും.

അതിനിടെ, ദേശീയ നേതൃത്വം വാഗ്‌ദാനം ചെയ്‌ത തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം കെ.മുരളീധരൻ നിരസിച്ചു.. ഒരിക്കൽ രാജിവച്ച പദവി വീണ്ടും ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് മുരളി അറിയിച്ചു. ഉടക്കി നിന്ന കെ.സുധാരകരനുമായും, മറ്റു ചില എം.പി മാരുമായും കേരള നേതാക്കൾ ഇന്നലെ ചർച്ച നടത്തി.തിരഞ്ഞെടുപ്പ് സമിതിയിൽപ്പോലും ചർച്ച ചെയ്യാതെ ഉമ്മൻചാണ്ടിയും രമേശും ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നാണ് കെ. മുരളീധരൻ, എം.കെ രാഘവൻ, കെ.സുധാകരൻ തുടങ്ങിയവരുടെ നിലപാട്.