politics

 കോൺഗ്രസ് പട്ടിക ഇന്ന്

ന്യൂഡൽഹി: ബി.ജെ.പിക്ക് എതിരെ നേമം സീറ്റിൽ അഭിമാന മത്സരത്തിന് കച്ചമുറുക്കുന്ന കോൺഗ്രസ്, അങ്കത്തട്ടിലെ ശക്തൻ ആരായിരിക്കുമെന്ന സസ്‌പെൻസ് നിലനിറുത്തി മാരത്തൺ ചർച്ചകളുടെ അവസാന റൗണ്ടിൽ. നേമത്ത് ബി.ജെ.പിയും സി.പി.എമ്മും ഉയർത്തുന്ന വെല്ലുവിളികളെ ഒരുപോലെ പ്രതിരോധിക്കാൻ കരുത്തൻ തന്നെ വേണമെന്ന ആലോചനകളിൽ കെ.മുരളീധരനു പുറമെ ഉമ്മൻചാണ്ടിക്കു മേലും സമ്മർദ്ദം ശക്തം.

അതേസമയം, നേമത്ത് മത്സരിക്കാൻ താൻ സമ്മതിച്ചെന്ന വാർത്തകൾ ഉമ്മൻചാണ്ടി നിഷേധിച്ചു. നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് 50 കൊല്ലമായി തന്റെ മണ്ഡലം പുതുപ്പള്ളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേമത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല കൂടി പ്രതികരിച്ചതോടെ ഇന്ന്, ആ നാടകീയ പ്രഖ്യാപനത്തിനു കാക്കുകയാണ് മുന്നണികൾ.

മുരളീധരന്റെ കാര്യത്തിൽ, എം.പിമാർക്ക് മത്സരിക്കാൻ ഇളവു നൽകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമുണ്ട്. എം.പിമാർ മത്സരിക്കുമോ എന്ന കാര്യം ഇന്ന് വ്യക്തമാകുമെന്നും പട്ടിക ഒറ്റഘട്ടമായിത്തന്നെ പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ഇന്നു വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചർച്ച ചെയ്യും. അംഗീകരിച്ചാൽ ഇന്നു തന്നെ പ്രഖ്യാപനമുണ്ടാകും.

നേമം വെല്ലുവിളി ഏറ്റെടുക്കുമോ എന്ന് രമേശ് ചെന്നിത്തലയോട് മാദ്ധ്യമ പ്രവർത്തക‌ർ ചോദിച്ചപ്പോൾ, 140 മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവായ താനുണ്ടെന്നായിരുന്നു മറുപടി. നേമത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കുക. നേമം സസ്‌പെൻസായി ഇരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കമന്റ്

...........

മാദ്ധ്യമങ്ങളുണ്ടാക്കുന്ന വാർത്തയ്‌ക്ക് സമാധാനം പറയേണ്ട അവസ്ഥയാണ്. സ്‌ക്രീനിംഗ് കമ്മിറ്റിയിലല്ലാതെ വേറെ ഒരു ചർച്ചയിലും പങ്കെടുത്തില്ല. വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല.

- ഉമ്മൻചാണ്ടി

@കെ.സി ജോസഫ് ഔട്ട്

കെ.സി ജോസഫ് ഒഴികെ എല്ലാ സിറ്റിംഗ് എം.എൽ.എമാരും മത്സരിക്കും. ഇവരുടെ മണ്ഡലങ്ങളിൽ മറ്റു പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ ശക്തമായ സമ്മർദ്ദമുണ്ടെങ്കിലും കെ.സി ജോസഫിന് സീറ്റുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.


@ബാബുവോ സൗമിനിയോ

തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെച്ചൊല്ലി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ തർക്കം. ബാബുവിനെ മത്സരിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി കടുത്ത നിലപാടെടുത്തപ്പോൾ വലിയ വില നൽകേണ്ടിവരുമെന്ന് ഐ ഗ്രൂപ്പ് വാദിച്ചു. ബാബു ഇല്ലെങ്കിൽ കൊച്ചി മുൻ മേയർ സൗമിനി ജെയിനിന് നറുക്കു വീണേക്കും. ബാബുവിനെ മത്സരിപ്പിച്ചാൽ ജോസഫ് വാഴക്കനും സീറ്റുണ്ടാകും. മാത്യു കുഴൽനാടനെ ചാലക്കുടിയിലേക്കു മാറ്റി കാഞ്ഞിരപ്പള്ളി വാഴക്കനു നൽകിയേക്കും.

കെ.സി വേണുഗോപാലിന്റെ നോമിനികൾക്കും പട്ടികയിൽ കാര്യമായ പ്രധാന്യം ലഭിച്ചെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ച പല പേരുകളോടും ഹൈക്കമാൻഡ് വിയോജിച്ചതിനു പിന്നിൽ വേണുഗോപാലാണെന്നാണ് ആക്ഷേപം.

@ചില സാദ്ധ്യതകൾ

കരുനാഗപ്പള്ളി - സി.ആർ മഹേഷ്, നിലമ്പൂർ - വി.വി പ്രകാശ്, ബാലുശ്ശേരി - നടൻ ധർമ്മജൻ ബോൾഗാട്ടി, കോഴിക്കോട് നോർത്ത് - കെ.എം അഭിജിത്ത്, മാനന്തവാടി - പി.കെ ജയലക്ഷ്മി, ഒറ്റപ്പാലം - ഡോ. സരിൻ