ന്യൂഡൽഹി: കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന് കീഴിലെ പൊതു മേഖലാ സ്ഥാപനമായ കരകൗശല, കൈത്തറി കയറ്റുമതി കോർപറേഷൻ അടച്ചുപൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
2015-16 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി കമ്പനി നഷ്‌ടവും പ്രവർത്തന ചെലവിനാവശ്യമായ വരുമാനം ഇല്ലാത്തതുമാണ് കാരണം. പ്രവർത്തനം നിലച്ചതും വരുമാനമില്ലാത്തതുമായ ,പീഡിത വ്യവസായമായി പ്രഖ്യാപിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ശമ്പളം, വേതനം എന്നിവയ്ക്കുള്ള ആവർത്തന ചെലവ് കുറയ്ക്കാൻ അടച്ചുപൂട്ടൽ തീരുമാനം വഴിയൊരുക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോർപറേഷനിൽ ജോലി ചെയ്യുന്ന 59 സ്ഥിരം ജീവനക്കാർക്കും 6 മാനേജ്‌മെന്റ് ട്രെയിനികൾക്കും സ്വയം വിരമിക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും.