
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം അവസാനിപ്പിക്കാൻ എത്രയും വേഗം കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ഒരു നായ മരിച്ചാൽ ആളുകൾ അനുശോചിക്കും. എന്നാൽ ഇവിടെ 250 കർഷകർ മരിച്ചിട്ടും ആരും അനുശോചിക്കുന്നില്ല. സമരം ഇതുപോലെ തുടർന്നാൽ യു.പി, ഹരിയാന,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും. തന്റെ പരാമർശം പാർട്ടി വിരുദ്ധമല്ല. പരാമർശം ദോഷകരമാകുന്നുവെന്ന് സർക്കാരിന് തോന്നിയാൽ സ്ഥാനം ഒഴിയാം. ഗവർണർ അല്ലെങ്കിലും കാര്യങ്ങൾ തുറന്നുപറയും. പ്രശ്‌നപരിഹാരം ആഗ്രഹിക്കാത്തവരാണ് സർക്കാരിന് ദോഷം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില നിയമപരമായി ഉറപ്പാക്കിയിരുന്നെങ്കിൽ സമരം അവസാനിച്ചേനേയെന്ന് കഴിഞ്ഞദിവസവും അദ്ദേഹം പറഞ്ഞിരുന്നു.