mulla

ന്യൂഡൽഹി:നൂറ്റിമുപ്പത്തിയഞ്ചു വർഷമായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ് ഉത്തരവായി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കഴിഞ്ഞ വർഷം നവംബറിൽ ഫയൽ ചെയ്ത ഹർജി ഇപ്പോഴാണ് പരിഗണനയ്ക്കെടുത്തത്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുമതി നൽകിയ

2014ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിലെ പല നിർദേശങ്ങളും തമിഴ്‌നാട് സർക്കാർ പാലിക്കുന്നില്ലെന്ന് ട്രസ്റ്റിന്റെ അഭിഭാഷകൻ വിൽസ് മാത്യു കോടതിയെ അറിയിച്ചു.അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നു. അണക്കെട്ട് ബലപ്പെടുത്താൻ നടപടി സ്വീകരിക്കുന്നില്ല .പാട്ടക്കരാർ വ്യവസ്ഥകളും ലംഘിച്ചു. അതിനാൽ തമിഴ്‌നാടുമായുള്ള 999 വർഷത്തെ പാട്ടക്കരാർ റദ്ദാക്കാൻ കേരള സർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരായ ഹർജിക്കൊപ്പം ഈ ഹർജിയും അടുത്ത മാസം 22ന് പരിഗണിക്കും.

കരാർ

# 1886 ഒക്ടോബർ 29ന് അണക്കെട്ട് നിർമ്മിക്കാൻ പാട്ടക്കരാർ

# ഒപ്പുവച്ചത് തിരുവിതാംകൂറിനു വേണ്ടി ദിവാൻ വി. രാമഅയ്യങ്കാറും മദിരാശിക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണും.

# പെരിയാർ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സർക്കാറിന്

# തിരുവിതാംകൂറിന് പാട്ടത്തുകയായി വർഷത്തിൽ ഏക്കറിന് അഞ്ച് രൂപ തോതിൽ 40,000 രൂപ

# 1896 ഫെബ്രുവരിയിൽ അണക്കെട്ട് പൂർത്തിയായി.

# 1970 മേയ് 29ന് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ കരാർ പുതുക്കി.

# പഴയ വ്യവസ്ഥകൾ നിലനിറുത്തി പെരിയാർ പവർഹൗസിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ തമിഴ്നാടിന് അനുമതി

# പാട്ടത്തുക ഏക്കറിന് 30 രൂപയായി ഉയർത്തി.

# 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്ന് 142ആയി ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി.

# സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കോടതി രൂപം നൽകി.