india-map-cake

ന്യൂഡൽഹി: ത്രിവർണ പതാകയും അശോക ചക്രവും പതിപ്പിച്ച കേക്ക് മുറിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തീവ്രദേശീയത രാജ്യത്തിനോ രാജ്യത്തിന്റെ പാരമ്പര്യത്തിനോ ചേർന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യയുടെ ഭൂപടമുള്ള കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. എൻ. ആനന്ദ് വെങ്കിടേഷ് ഉൾപ്പെട്ട സിംഗിൾ ബെഞ്ച് കേസ് തള്ളി.

2013ൽ കോയമ്പത്തൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രിസ്മസ് ആഘോഷത്തിനിടെ ഇന്ത്യയുടെ ഭൂപടം പതിപ്പിച്ച ഭീമാകാരമായ കേക്ക് മുറിച്ചിരുന്നു. വിവിധ സർക്കാർ ഉദ്യോഗസ്ഥരും എൻ.ജി.ഒ പ്രവർത്തകരും ഉൾപ്പടെ രണ്ടായിരത്തോളം പേർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതിനെതിരെ ഹിന്ദു പബ്ലിക് പാർട്ടിയുടെ ഡി.സെന്തിൽ കുമാർ പരാതിപ്പെടുകയായിരുന്നു.

ഭരണഘടനയേയും ദേശീയ ചിഹ്നങ്ങളേയും അപമാനിക്കുന്നതാണ് സംഭവമെന്നും 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട്' പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാൽ ഈ വാദം നിഷേധിച്ച കോടതി, കേസ് തള്ളി.

റിപ്പബ്ലിക് ദിനത്തിൽ പേപ്പറിൽ നിർമ്മിച്ച ത്രിവർണ തൊപ്പി ധരിച്ച ആയിരങ്ങളാണ് ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ഒടുവിലതെല്ലാം എത്തുന്നത് ചവറ്റുകുട്ടയിലാണ്. എന്നാൽ ഇവരെല്ലാവരും ദേശദ്രോഹികളാണെന്ന് വിധിക്കാൻ പറ്റുമോ എന്നും കോടതി ചോദിച്ചു.

ജനാധിപത്യത്തിൽ ദേശീയത വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി, അതിദേശീയത രാജ്യപുരോഗതിക്ക് തടസമാണെന്നും ചൂണ്ടിക്കാട്ടി. ദേശീയ പതാക ഉയർത്തുന്നവരും ചിഹ്നങ്ങൾ ധരിക്കുന്നവരും മാത്രമാണ് ദേശസ്‌നേഹികൾ എന്ന ധാരണ ശരിയല്ല. നല്ല ഭരണത്തിനായി പ്രയത്നിക്കുന്നതും അതിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.