sun

കോലഞ്ചേരി: തിരഞ്ഞെടുപ്പ് ചൂടിനേക്കാൾ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികളെ തളർത്തി കുംഭച്ചൂട്.

ചൂട് മറികടക്കാൻ സമയക്രമങ്ങളിൽ മാറ്റം വരുത്തിയാണ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം. രാവിലെ 7 നു തുടങ്ങി ഉച്ചയ്ക്ക് 12 ന് അവസാനിപ്പിച്ച് 3 വരെ അവലോകനത്തിനും യോഗങ്ങൾക്കും മാറ്റിവച്ചാണ് ആദ്യഘട്ടം മുന്നേറുന്നത്. കട്ടി കുറഞ്ഞതും,വെളുത്തതും, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങളിലേയ്ക്ക് സ്ഥാനാർത്ഥികൾ മാറിക്കഴിഞ്ഞു. നന്നാറി, കൊത്തമല്ലി തുടങ്ങിയവയിട്ട് തിളപ്പിച്ചാ​റ്റിയ വെള്ളം കൈയിൽ കരുതിയാണ് കറക്കം. ഓരോ 20 മിനി​റ്റിലും ഈ വെള്ളം കുടിച്ചാണ് നിർജലീകരണത്തെ അതിജീവിക്കുന്നത്. വാഹന പ്രചാരണം തുടങ്ങുന്നതോടെയാണ് ബുദ്ധിമുട്ട് കൂടുന്നത്. പ്രചാരണത്തിന് സമയം തീരെ കുറവെന്നതും ഇവരെ വലയ്ക്കുന്നുണ്ട്. ഇനി 24 ദിവസമാണ് പ്രചാരണത്തിനുള്ളത്. അതിനിടയിൽ കോർണർ യോഗങ്ങളും സ്വീകരണ പരിപാടികളും പൂർത്തിയാക്കണം. സമയം മറികടക്കാൻ നവമാദ്ധ്യമ പ്രചാരണത്തിലാണ് പ്രതീക്ഷ. ബൾക്ക് മെസേജുകൾ വഴിയുള്ള വോട്ടഭ‌്യർത്ഥന കൂടാതെ അനൗൺസ്മെന്റുകളും, ലഘുചിത്രങ്ങളുമായി വാട്സാപ്പ് മെസേജുകളും, ഫേസ്ബുക്ക് പോസ്റ്റുകളും കളം നിറഞ്ഞു കഴിഞ്ഞു. ട്രോളുകളാണ് മറ്റൊരായുധം. കുറഞ്ഞ വാക്കിൽ കുറിക്കു കൊള്ളുന്ന നർമ്മങ്ങളും, സിനിമാ പഞ്ച് ഡയലോഗുകളും ചേർത്തുള്ള ട്രോളുകൾ പുതു തലമുറ ഏറ്റെടുത്തു കഴിഞ്ഞു. ലൈക്കും ഷെയറും കൂടുതൽ ട്രോളുകൾക്ക് തന്നെയാണ്.