election-

കോലഞ്ചേരി: സ്ഥാനാർത്ഥികൾക്കൊപ്പം പന്തയക്കാരും കളത്തിലിറങ്ങി. പതിവുപോലെ 'കുപ്പി'യാണ് പന്തയത്തിലും താരം. മൊട്ടയടിയും, പാതി മീശയെടുക്കലുമായി നാടൻ പന്തയക്കാരും രംഗത്തുണ്ട്. തോ​റ്റാൽ എതിർ പാർട്ടിയുടെ കൊടിയുമായി പൊതു നിരത്തിൽ നടക്കുക തുടങ്ങി വ്യത്യസ്ഥങ്ങളായ പലവ്യവസ്ഥകളുമുണ്ട്.

പ്രമുഖരും പന്തയത്തിൽ പങ്കാളികളാകാറുണ്ട്. അത്തരത്തിലൊരു രസകരമായ പന്തയം വെള്ളാപ്പള്ളി നടേശനും വക്കം പുരുഷോത്തമനും തമ്മിൽ 2011ൽ അരങ്ങേറി. നിയമസഭാ തിരഞ്ഞെടുപ്പിൽ 85 സീ​റ്റിലേറെ യു.ഡി.എഫ് നേടുമെന്ന് വക്കവും 75 ൽ കുറവാകുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു. പറഞ്ഞതിന് വിരുദ്ധമായി സംഭവിച്ചാൽ സ്വർണ്ണമോതിരമായിരുന്നു പന്തയം. പന്തയത്തിൽ തോ​റ്റ വക്കം വെള്ളാപ്പള്ളിയ്ക്ക് രണ്ടു പവൻ തൂക്കമുള്ള നവരത്‌ന മോതിരമാണ് നല്കിയത്. തിരഞ്ഞെടുപ്പ് ചൂട് കൂടുന്തോറും പന്തയക്കാരും സജീവമാകും. ഏറെ അദ്ധ്വാനിച്ച് സ്വന്തമാക്കുന്ന നേട്ടങ്ങളേക്കാളും സുഖമുണ്ടത്രെ പന്തയത്തിലെ വിജയങ്ങൾക്ക്....