കാലടി: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മലയാറ്റൂർ പള്ളി തീർത്ഥാടനത്തിനായി ഭക്തജന പ്രവാഹം. ദിവസവും രാവിലെ 6 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് കുശിശുമുടിയിലേക്ക് പ്രവേശനാനുമതി. മാർച്ച് 1 മുതൽ വിശുദ്ധ ആചരണം വിശ്വാസികൾ ആരംഭിച്ചിട്ടുണ്ട്. ഇക്കാലത്താണ് വിശ്വാസികളുടെ മലകയറ്റം. ഇക്കുറി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്തർ കൂട്ടമായി എത്തുന്നത് നാട്ടുകാരിലും, ജീവനക്കാരിലും ആശങ്ക പരത്തുന്നുണ്ട്. ശനി,ഞായർ ദിവസങ്ങളിൽ പല നാടുകളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് കുരിശുമുടി കയറുന്നത്.
രണ്ടാം ശനിയാഴ്ചയും, ഇന്നലെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. സർക്കാർ നിർദ്ദേശങ്ങളോ,കൊവിഡ് പ്രോട്ടോക്കോളോ വിശ്വാസികൾ പാലിക്കുന്നില്ല.കുരിശുമുടിയുടെ പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കാനും സാനിറ്റൈസർ നൽകാനും പള്ളി ജീവനക്കാരുണ്ട്. പ്രവേശനത്തിനു നിയന്ത്രണങ്ങളോ,സാമൂഹ്യ അകലമോ സർക്കാർ നിബന്ധനകളോ ഭക്തർ പാലിക്കുന്നില്ല. മലകയറ്റത്തിനുള്ള അനുമതിയോ കളക്ടറുടെ അറിയിപ്പോ ഇതുവരെ ലഭിച്ചതായി അറിയില്ലെന്ന് ജീവനക്കാർ പറയുന്നു. വരും ദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാദ്ധ്യത. ഇതേരീതി തുടർന്നാൽ പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആകുമേ എന്ന ആശങ്കയിലാണ് ചെറുകിട വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും.