ksrtc

കൊച്ചി: എങ്ങനെയുണ്ട് തിരഞ്ഞെടുപ്പ് ചൂട് ‌? എറണാകുളം കെ.എസ്.ആ‌ർ.ടി.സി ഡിപ്പോയിലെ ദീർഘദൂര സർവീസ് ബസുകളിലെ ഡ്രൈവ‌ർമാരോടായിരുന്നു ചോദ്യം. മറുപടി എക്‌സ്‌പ്രസ് വേഗത്തിലെത്തി. ഹോ അതിപ്പോ ആര് വന്നാലും കെ.എസ്.ആർ.ടി.സിയെ നന്നാക്കാനൊന്നും പോകുന്നില്ലല്ലോ ? കെ.എസ്.ആ‌‌ർ.ടി.സിക്ക് 1000 ബസാണ് ഈ സർക്കാ‌‌ർ വാഗ്ദാനം ചെയ്തത്. കിട്ടിയത് 108 എണ്ണം. നല്ലൊരു തുക മാസവും കോ‌ർപ്പറേഷൻ സർക്കാരിന് നൽകുന്നുണ്ട്. എന്നിട്ടും ശമ്പളം വൈകുന്നു. ഏഴാം തീയതിയാണ് മാർച്ചി​ൽ ശമ്പളം കിട്ടിയത്. ആകെ ദുരിതത്തിലാണ്. ജീവിക്കാൻ പെടാപ്പാട് പെടുകയാണ്. അതിനൊപ്പം ഇന്ധന വിലക്കയറ്റവും.

മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വരുന്നവർ അതെല്ലാം വിഴുങ്ങും. എത്ര എം.പാനൽ ജീവനക്കാരുടെ ജോലിയാണ് പോയത്. അവർക്കായാണ് കെ-സ്വിഫ്റ്റ് നടപ്പിലാക്കിയതെന്ന് പറയുന്നത്. ഇത് സ്വകാര്യവത്കരണത്തിന്റെ ആദ്യപടിയല്ലേ. അതുകൊണ്ട് കെ.എസ്.ആ‌‌ർ.ടി.സി ജീവനക്കാരിലെ ഭൂരിപക്ഷവും ഈ സർക്കാരിന് വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. ഡ്രൈവർ സബിൻ പറഞ്ഞു. കെ.എസ്.ആ‌ർ.ടി.സി നഷ്ടത്തിലാണെന്നാണ് പറയുന്നത്. കോ‌ർപ്പറേഷൻ ഒരിക്കലും നഷ്ടത്തിലല്ല. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന പൊതുഗതാഗത സംവിധാനം കെ.എസ്.ആ‌ർ.ടി.സിയാണ്. കടമെടുത്താണ് ഈ ഗതിയായത്.

20 വർഷം സർവീസുള്ള ഡ്രൈവ‌റേക്കാളും കൂടുതലാണ് ഇപ്പോൾ ജോലിക്ക് കയറുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാ‌ർക്ക് ലഭിക്കുന്ന ശമ്പളം. ബുദ്ധിമുട്ടേറിയ ജോലിയായിട്ടും ഇങ്ങനെയാണ് സർക്കാ‌‌ർ കെ.എസ്.ആർ.ടി.സി ജീവനക്കാരെ പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് നല്ലത് ചെയ്യുന്നവർക്കൊപ്പമാണ് ജീവനക്കാർ നിൽക്കുക. എന്റെ അഭിപ്രായത്തിൽ ഈ സർക്കാ‌ർ ഇക്കാര്യത്തിൽ പിന്നിലാണ്. ജീവനക്കാരുടെ വോട്ട് കിട്ടുമെന്ന് തോന്നുന്നില്ല. സൂപ്പർ ഫാസ്റ്റ് ബസിന്റെ ഡ്രൈവ‌ർ പ്രമോദ് പറഞ്ഞു.