ആലുവ: അങ്കമാലി കഞ്ചാവ് കേസിലെ രണ്ടാം പ്രതി തൊടുപുഴ പെരുമ്പിള്ളിച്ചിറ ചെളിക്കണ്ടത്തിൽ നിസാറി (37)ന്റെ സ്വത്ത് കണ്ടുകെട്ടാൻ റൂറൽ ജില്ലാ പൊലീസ് നടപടി തുടങ്ങി. നിസാർ ഭാര്യയുടെ പേരിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലമാണ് കണ്ടുകെട്ടുന്നത്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥലം കഞ്ചാവ് വിൽപ്പനയിലൂടെ നിയമവിരുദ്ധമായി നേടിയ പണം കൊണ്ട് വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. ജില്ലയിൽ ആദ്യമായാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തി സമ്പാദിച്ച വസ്തു കണ്ടു കെട്ടുന്നത്.
കഴിഞ്ഞ നവംബറിലാണ് ആന്ധ്രയിൽ നിന്ന് ആഡംബരക്കാറിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ പോലിസ് പിടികൂടിയത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കേരളത്തിലെ പ്രധാന കഞ്ചാവ് കടത്തുസംഘമായ ഇവർ പലപ്പോഴായി ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇടുക്കിയിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. ഇവർക്ക് കഞ്ചാവ് നൽകുന്ന ആന്ധ്ര സ്വദേശിയുൾപ്പെടെ പത്തോളം പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്.പി കെ. കാർത്തിക് പറഞ്ഞു.